തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികളുമായി കോൺഗ്രസ്. അടിസ്ഥാനഘടകമായ ഓരോ ബൂത്തിന്റെയും ചുമതല ആ ബൂത്തിലെ മുതിർന്ന നേതാവിനായിരിക്കും. എ.ഐ.സി.സി. ഭാരവാഹിമുതൽ താഴെത്തട്ടുവരെയുള്ള നേതാക്കൾ അവരവരുടെ ബൂത്തിന്റെ ഉത്തരവാദിത്വം വഹിക്കണം. തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞാൽ ആ ബൂത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് തന്നെയാകും ഉത്തരം പറയേണ്ടത്. രാവിലെയും വൈകീട്ടുമായി ചേർന്ന കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം. ജനുവരി ആറുമുതൽ 11 വരെ ഡി.സി.സി.തല യോഗങ്ങൾ ചേരും. 11 മുതൽ 15 വരെ ബ്ലോക്ക്, 16 മുതൽ 20 വരെ മണ്ഡലംതല യോഗങ്ങളും ചേരും. 26-ന് സംസ്ഥാനത്തുടനീളം എല്ലാ ബൂത്ത് കമ്മിറ്റികളും ചേരും. ബൂത്തുതല പ്രവർത്തനങ്ങൾ നിർജീവമായ സ്ഥലങ്ങളിൽ അവ പുനഃസംഘടിപ്പിക്കും. അവരവരുടെ ബൂത്ത് യോഗങ്ങളിൽ ഏറ്റവും മുതിർന്ന നേതാക്കൾവരെ പങ്കെടുക്കും. ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ എല്ലാ മണ്ഡലങ്ങളിലും സ്മൃതിയാത്ര നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ വിശ്വാസ്യതയും ജയസാധ്യതയും മാത്രമായിരിക്കണം സ്ഥാനാർഥിത്വത്തിന് പരിഗണിക്കേണ്ടതെന്ന തത്ത്വം യോഗം അംഗീകരിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകും. കൂട്ടായനേതൃത്വം പാർട്ടിയെ നയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകളിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കും. തദ്ദേശ തിരഞ്ഞെടുപ്പുസമയത്ത് മുതിർന്നനേതാക്കൾ പരസ്യമായി ഏറ്റുമുട്ടിയത് പാർട്ടിയുടെ പ്രകടനത്തെ ബാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2L2wH1d
via
IFTTT
No comments:
Post a Comment