ബെംഗളൂരു: ഐ.ടി. ജീവനക്കാർക്ക് വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ ബെംഗളൂരുവിൽ പിടിയിൽ. കണ്ണൂർ സ്വദേശികളായ എം.സി. അഷീർ (32), ഷഹസിൻ (19), കോഴിക്കോട് സ്വദേശി റമീഷ് (28) എന്നിവരാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. 17.75 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എം.ഡി.എം.എ., 150 ഗ്രാം ഹാഷീഷ് ഓയിൽ എന്നിവ ഇവരിൽനിന്ന് കണ്ടെത്തടുത്തു. ഇലക്‌ട്രോണിക് സിറ്റിയിലെ ഐ.ടി.കമ്പനികളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പോലീസ് പറഞ്ഞു. നീലാദ്രിനഗറിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ വെച്ചാണ് പോലീസ് മൂവരെയും പിടികൂടിയത്. സംഘത്തിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. ഇതോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നതിനാണ് സംഘം റെസ്റ്റോറന്റിലെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ രണ്ടിന് ഇലക്‌ട്രോണിക് സിറ്റിയിൽവെച്ച് 20 കിലോ കഞ്ചാവുമായി മൂന്നുമലയാളികൾ പിടിയിലായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3pStXm6
via
IFTTT
No comments:
Post a Comment