ഓൺലൈനിൽ ചതിക്കുഴിയായി മാറുകയാണ് റമ്മി കളി. ലോക്ക്ഡൗൺ കാലത്ത് ലാഭക്കൊതിയുമായി ചൂതാട്ടത്തിന് ഇറങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. കൂലിവേലക്കാർ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെ കബളിപ്പിക്കപ്പെട്ടവരിൽ പെടുന്നു. കടബാധ്യതയിൽ ജീവനൊടുക്കിയവരിലെ അവസാനത്തെ ഇരയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിനീത്. പണമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന വാഗ്ദാനവുമായാണ് ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ റമ്മി ആപ്പുകൾ സജീവമായത്. ചതിക്കുഴി മനസിലാക്കാതെ നിരവധിയാളുകളാണ് ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ എല്ലാം നഷ്ടപ്പെട്ടിരിക്കും. ഓൺലൈൻ റമ്മി കൾചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി ആപ്പുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ആപ്പുകളിൽ ലഭിക്കുന്ന 13 കാർഡുകൾ ഉപയോഗിച്ചാണ് കളി. ഗെയിമിന്റെ വാലറ്റിൽ പണം അയക്കണം. 200 രൂപയ്ക്കും 500 രൂപയ്ക്കുമെല്ലാം കളി ജയിക്കാൻ തുടങ്ങുമ്പോൾ കൂടുതൽ പണമിറക്കാൻ തുടങ്ങും. 5000 ലേക്കും 10000 ലേക്കും കളി മാറും. പണം നഷ്ടമാവുമ്പോൾ 500 ഉം 1000 ഉം ബോണസായി നൽകി കളി തുടരാൻ പ്രേരിപ്പിക്കും. വലിയ തുകയ്ക്ക് കളിക്കുമ്പോൾ കാർഡുകൾ നൽകാതിരിക്കുകയും തിരിമറി നടത്തുകയും ചെയ്യും. ചൂതാട്ടത്തിൽ അടിമപ്പെട്ട് ഒടുവിൽ കടക്കെണിയിൽ പെടും. എല്ലാം നഷ്ടപ്പെട്ടവയിൽ ആത്മഹത്യയിൽ ഉത്തരം കണ്ടെത്തും. 17 പേരാണ് തമിഴ്നാട്ടിൽ മാത്രം ജീവനൊടുക്കിയത്. കേരളത്തിൽ പുറത്തറിഞ്ഞ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലിലെ വിനീതിന്റെ ദാരുണാന്ത്യം. 1960 ലെ ഗെയിമിങ് ആക്ട് പ്രകാരം പണം കൊണ്ടുള്ള വാതുവെപ്പുകളും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയിൽ കഴിവും ബുദ്ധിശക്തിയും ആവശ്യമുള്ള ഗെയിമുകൾ വരില്ലെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഗണത്തിലാണ് റമ്മികളി. അതിനാൽ ഓൺലൈൻ ചൂതാട്ടത്തിന് കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. Content Highlights:online rummy game app frauds
from mathrubhumi.latestnews.rssfeed https://ift.tt/357zrRN
via
IFTTT
No comments:
Post a Comment