തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുണ്ടാക്കിയത് സമാനതകളില്ലാത്ത മുന്നേറ്റമാണെന്ന് സി.പി.എം. സെക്രട്ടേറിയറ്റ്. എന്നാൽ, വിജയത്തിനൊപ്പം പാർട്ടിക്ക് ക്ഷീണംസംഭവിച്ച ചില മേഖലകളുമുണ്ടെന്ന് യോഗം വിലയിരുത്തി. നഗരവോട്ടർമാർക്ക് ചിലമേഖലകളിലെങ്കിലും ഇടതിനോട് പ്രിയം കുറഞ്ഞു. പാർട്ടി ശക്തികേന്ദ്രങ്ങളിലും വോട്ടുചോർച്ചയുണ്ടായി. ഇതിന്റെകാരണം കണ്ടെത്തി പരിഹാരക്രിയ നടത്തിയാവണം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ റിപ്പോർട്ട് ശനിയാഴ്ച സംസ്ഥാനസമിതിയോഗത്തിൽ അവതരിപ്പിക്കും. രണ്ടുദിവസമായി ചേരുന്ന സംസ്ഥാനസമിതിയിൽ ജില്ലതിരിച്ചുള്ള പരിശോധന നടക്കും.തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്ക് അനുസരിച്ച് 99 നിയമസഭാസീറ്റിൽ വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്ക് നേടാനായെന്നാണ് സി.പി.എം. കണക്കാക്കിയിട്ടുള്ളത്. ബി.ജെ.പി.യുടെ ഏക സിറ്റിങ് മണ്ഡലമായ നേമത്തുൾപ്പെടെ എൽ.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാനായെന്നും കണക്കാക്കുന്നു. യു.ഡി.എഫിന് 41 സീറ്റിലാണ് ഭൂരിപക്ഷം. വോട്ടുശതമാനവും കൂട്ടാനായി. 42.53 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയത്. യു.ഡി.എഫിനെക്കാൾ നാലുശതമാനം വോട്ടിന്റെ വർധനയുണ്ടായെന്നാണ് പാർട്ടി കണക്ക്. 2015-ൽ രണ്ടുശതമാനം വോട്ടിന്റെ വ്യത്യാസമാണ് ഇരുമുന്നണികളും തമ്മിലുണ്ടായിരുന്നത്.സീറ്റുകണക്കിലും വോട്ടുനിലയിലും മുന്നേറ്റം പ്രകടമാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിർത്താൻ പ്രവർത്തനം ശക്തമായി തുടരണം. 5000 വോട്ടിന്റെ മേൽക്കൈയിലാണ് പത്തിലേറെ മണ്ഡലങ്ങളുള്ളത്. പാർട്ടിക്ക് സ്വാധീനമുള്ള മേഖലയിൽ വോട്ടുചേർച്ച പ്രകടമാകുന്ന രീതിയുണ്ട്. വയനാട്ടിലും ആലപ്പുഴയിലും വിഭാഗീയ പ്രവർത്തനങ്ങൾ പ്രകടമായി തലപൊക്കി. നല്ലമുന്നേറ്റമുണ്ടായ കോഴിക്കോട് ജില്ലയിൽ പയ്യോളിപോലുള്ള നഗരസഭകൾ നഷ്ടപ്പെട്ടു. വർക്കല, ആറ്റിങ്ങൽ, പന്തളം നഗരസഭകളിൽ ബി.ജെ.പി.യുണ്ടാക്കിയ മുന്നേറ്റം പ്രകടമാണ്. ഇതെല്ലാം പരിശോധിച്ചുള്ള തിരുത്തൽ വേണമെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ഓരോ ജില്ലയിൽ നിന്നുമുള്ള സ്ഥിതിവിവരപരിശോധനയാകും സംസ്ഥാനസമിതിയിലുണ്ടാകുക.
from mathrubhumi.latestnews.rssfeed https://ift.tt/2X0Gc3F
via
IFTTT
No comments:
Post a Comment