തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസമ്മതിയുള്ള പൊതുപ്രവർത്തകരെയും വ്യത്യസ്ത മേഖലകളിൽ മികവുകാട്ടിയവരെയും ബി.ജെ.പി. സ്ഥാനാർഥികളാക്കും. സ്ഥാനാർഥിനിർണയത്തിൽ കേന്ദ്രഘടകത്തിന്റെ ഇടപെടലും നിരീക്ഷണവുമുണ്ടാകും. സംസ്ഥാനത്തിനു മാത്രമായി കേന്ദ്രനേതൃത്വം പ്രത്യേക തന്ത്രവും കർമപദ്ധതിയും തയ്യാറാക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നടൻ മോഹൻലാൽ നിയമസഭയിലേക്ക് മത്സരിക്കാനിടയില്ലെങ്കിലും എം.പി.യായ സുരേഷ് ഗോപിക്കുമേൽ സമ്മർദമുണ്ടാകും. സുരേഷ് ഗോപി മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുമുണ്ട്. മുൻ ഡി.ജി.പി.മാരായ ടി.പി. സെൻകുമാർ, ജേക്കബ് തോമസ് എന്നിവരെ മത്സരിപ്പിക്കാനിടയുണ്ട്. ജയസാധ്യതയുള്ള മണ്ഡലങ്ങൾ ഇവർക്കു കരുതേണ്ടിവരുമെന്നതാണ് ബാധ്യത. ജയസാധ്യതയുള്ള മണ്ഡലങ്ങൾ സ്വതന്ത്രർക്ക് മാറ്റിവെക്കുമ്പോൾ പാർട്ടിയിലെ പ്രമുഖർക്ക് അവസരം ഉറപ്പാക്കുകയും വേണം. ഇക്കാര്യത്തിൽ അന്തിമവാക്ക് കേന്ദ്രനേതൃത്വത്തിന്റേതാകും. പാർട്ടിയുടെ ഭാഗമായിക്കഴിഞ്ഞ ഡോ. കെ.എസ്. രാധാകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ മത്സരത്തിനുണ്ടാകുമെന്നുറപ്പാണ്. 60 മണ്ഡലങ്ങളിലെങ്കിലും പ്രമുഖരായ സ്വതന്ത്രരുൾപ്പെടെ ഏറ്റവും മികച്ച സ്ഥാനാർഥികളെ കണ്ടെത്തും. മുപ്പതോളം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധവേണ്ടിവരുമെന്നാണ് പാർട്ടി കരുതുന്നത്. സി.വി. ആനന്ദബോസും സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാനിടയുണ്ട്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രികൂടിയായ വി. മുരളീധരൻ മത്സരിക്കണമോയെന്നത് ദേശീയനേതൃത്വം തീരുമാനിക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അസൗകര്യത്തെത്തുടർന്ന് തിരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചയ്ക്ക് സംസ്ഥാനസമിതി യോഗം ചേരാൻ കുറച്ചുദിവസംകൂടി വൈകും.
from mathrubhumi.latestnews.rssfeed https://ift.tt/3oHjYzD
via
IFTTT
No comments:
Post a Comment