ന്യൂഡൽഹി: ഉയർന്ന പെൻഷൻ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ ഇ.പി.എഫ്.ഒ. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) നൽകിയ പുനഃപരിശോധനാ ഹർജിയും കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ അപ്പീലും 21 മാസത്തെ ഇടവേളയ്ക്കുശേഷം സുപ്രീംകോടതി പരിഗണിക്കുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്് ഈമാസം 18-നാണ് ഹർജികൾ പരിഗണിക്കുന്നത്.കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും അനുകൂല വിധിയുണ്ടായിട്ടും ശമ്പളത്തിന് ആനുപാതികമായ പെൻഷനുവേണ്ടി ദീർഘനാളായുള്ള കാത്തിരിപ്പിന് വിരാമമാകുമോയെന്നാണ് പെൻഷൻകാർ ഉറ്റുനോക്കുന്നത്. തൊഴിൽമന്ത്രാലയത്തിന്റെ അപ്പീലും ഇ.പി.എഫ്.ഒയുടെ പുനഃപരിശോധനാ ഹർജിയും നിലനിൽക്കുന്നെന്നുകാട്ടിയാണ് ഉയർന്ന പെൻഷൻ നിഷേധിച്ചുവരുന്നത്. ഉയർന്ന പെൻഷന് വഴിവെക്കുന്ന കേരള ഹൈക്കോടതിയുടെ വിധി 2019 ഏപ്രിൽ ഒന്നിനാണ് സുപ്രീംകോടതി ശരിവെച്ചത്. തുടർന്ന് ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജി നിലനിൽക്കെത്തന്നെ തൊഴിൽ മന്ത്രാലയം ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകി. ഇവരണ്ടും തുറന്ന കോടതിയിൽ ഒന്നിച്ചു കേൾക്കണമെന്ന് 2019 ജൂലായ് 12-ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. ഇതിനിടെ, കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇ.പി.എഫ്.ഒയോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2N2lxKB
via
IFTTT
No comments:
Post a Comment