തൃശ്ശൂർ: 21 ലക്ഷത്തോളം റേഷൻ കാർഡുടമകൾക്ക് ഡിസംബറിലെ ഭക്ഷ്യകിറ്റുകൾ വിതരണത്തിനെത്തിയില്ല. നവംബറിലെ കിറ്റുകളും വിതരണത്തിന് ബാക്കിയുണ്ട്. അതിനിടെ ഭക്ഷ്യകിറ്റുകളുടെ വിതരണം ജനുവരി ഒൻപതുവരെ നീട്ടി. ആകെയുള്ള 88,92,868 റേഷൻ കാർഡുടമകളിൽ 84 ലക്ഷമാണ് കിറ്റുകൾ മുടങ്ങാതെ വാങ്ങുന്നത്. ഇവരിൽ 62,65,000-ൽ ഏറേപ്പേർക്കാണ് ഡിസംബറിലെ ഭക്ഷ്യകിറ്റുകൾ കിട്ടിയിരിക്കുന്നത്. 21,35,000-ഓളം പേർക്കാണ് വിതരണം ബാക്കിയുള്ളത്. നവംബറിൽ 80,22,613 കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. ആട്ട, വെളിച്ചെണ്ണ എന്നിവയുടെ ദൗർലഭ്യമാണ് കിറ്റ് വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. തൃശ്ശൂർ, കാസർകോട്, കൊല്ലം ജില്ലകളിലെ റേഷൻ കാർഡ് ഉടമകൾക്കാണ് കൂടുതലും കിട്ടാത്തത്. അതേസമയം തങ്ങൾക്ക് നൽകാത്ത കിറ്റുകൾ സിവിൽ സപ്ലൈസ് വിഭാഗം കണക്കുകളിൽ കാട്ടുന്നതായും ഇത് കാർഡുടമകളുമായി തർക്കത്തിന് ഇടയാക്കുന്നതായും കടയുടമകൾ പരാതിപ്പെടുന്നു. സിവിൽ സപ്ലൈസ് വകുപ്പുമന്ത്രിക്കും അധികൃതർക്കും റേഷൻകടയുടമകൾ പരാതി നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3hHuEvG
via
IFTTT
No comments:
Post a Comment