ന്യൂഡൽഹി: ജനാധിപത്യം ഇന്ത്യയ്ക്ക് സംസ്കാരവും ജീവിതരീതിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിനു തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.“നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തിലൂടെ വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഇന്ത്യയിലെ ജനാധിപത്യം. നമുക്കത് ജീവിതമൂല്യവും ജീവിതരീതിയും ജീവിതത്തിന്റെ ആത്മാവുമാണ്. ഇന്ത്യയിൽ ജനാധിപത്യം ഭരണത്തിന്റെ മാത്രമല്ല, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന്റെയും മാധ്യമമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഊർജസ്വലമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. എല്ലായ്‌പ്പോഴും വ്യത്യാസങ്ങൾക്ക് ഇടമുണ്ടാവണം, പക്ഷേ, വിഭജനത്തിനാവരുത് അത്.” -അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ നിർണായകദിനമെന്ന് അദ്ദേഹം വിശേഷിപ്പിച്ച തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ബഹിഷ്കരിച്ചു.‘ആത്മനിർഭർ ഭാരത’(സ്വാശ്രയ ഇന്ത്യ)ത്തിനു സാക്ഷിയും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകവും ആയിരിക്കും പുതിയ മന്ദിരമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഒരുമിച്ച് ഈ പുതിയ കെട്ടിടം പണിയും. ഇന്ത്യ 2022-ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ ആ ഉത്സവത്തിന്റെ പ്രചോദനവും മനോഹാരിതയും പവിത്രതയും ഈ പുതിയ കെട്ടിടമാവണം. 2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ എങ്ങനെയായിരിക്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം അടുത്ത 25-26 വർഷത്തെ നമ്മുടെ പ്രവർത്തനം. രാജ്യവും അതിന്റെ ഏകതയുമായിരിക്കണം മറ്റെന്തിനേക്കാളും മുകളിൽ” -അദ്ദേഹം പറഞ്ഞു. ഭൂമിപൂജയ്ക്കുശേഷമായിരുന്നു തറക്കല്ലിടൽ. കർണാടകയിലെ ശൃംഗേരി മഠത്തിൽനിന്നുള്ള ആചാര്യന്മാരാണ് ഭൂമിപൂജയ്ക്കു നേതൃത്വം നൽകിയത്. വിവിധ വിശ്വാസധാരകളിൽപ്പെട്ട 12 മതനേതാക്കളുടെ പ്രാർഥനയും ഉണ്ടായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് വായിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി, കെട്ടിടത്തിന്റെ നിർമാണക്കരാർ ലഭിച്ച ടാറ്റാ ഗ്രൂപ്പിന്റെ മേധാവി രത്തൻ ടാറ്റ തുടങ്ങിയ ഇരുനൂറോളം അതിഥികൾ പങ്കെടുത്തു. പുതിയ മന്ദിരം പണിയുന്നതിനെതിരേയുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ചടങ്ങും കടലാസുപണിയും മാത്രമേ നടത്താവൂവെന്നും നിർമാണം തുടങ്ങരുതെന്നും കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3oHorBY
via
IFTTT
No comments:
Post a Comment