കൊല്ലം : ആയിരത്തി തൊള്ളായിരത്തി എഴുപത്തൊന്നിലെ ഇന്ത്യ-പാക് യുദ്ധത്തിൽ തന്ത്രപ്രധാനമായ ’മുനവർ താവി’ സംരക്ഷിച്ച ആ വീരമൃത്യുവിന് വ്യാഴാഴ്ച 49 വയസ്സ്. ദിവസങ്ങൾക്കുമുൻപുമാത്രം സെക്കൻഡ് ലെഫ്റ്റനന്റായി ഇന്ത്യൻ സേനയിൽ ചേർന്ന രാധാമോഹൻ നരേഷ് എന്ന കരുനാഗപ്പള്ളിക്കാരനാണ്, അന്ന് ഒൻപത് ജാട്ട് റെജിമെന്റിന്റെ മുന്നണിയിൽ നിന്നത്. പിറന്ന നാടിനുവേണ്ടി പിടഞ്ഞുവീഴുമ്പോൾ രാധാമോഹന് പ്രായം 20. താവീനദി കടന്ന് മുന്നേറാനുള്ള പാക് നീക്കം ചെറുക്കുമ്പോൾ മേലുദ്യോഗസ്ഥന് പരിക്കേറ്റു. ഈ സമയത്ത് രാധാമോഹൻ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ശത്രുസൈന്യം വളഞ്ഞിട്ടും അദ്ദേഹം മരണംവരെ പോരാടി. മുനവർ താവി എന്ന തന്ത്രപ്രധാനമായ പാലം സംരക്ഷിച്ചില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീരിന്റെ വലുപ്പം കൂടുമായിരുന്നെന്നാണ് പറയുന്നത്. ദെഹ്‌റാദൂൺ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കി സൈന്യത്തിൽ ചേർന്ന് ദിവസങ്ങൾക്കകം ബംഗ്ലാദേശ് വിമോചനത്തിനുവേണ്ടിയുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പടനായർകുളങ്ങര തെക്ക് മുല്ലശ്ശേരി കളീക്കൽ വീട്ടിൽ പരേതനായ നരേന്ദ്രൻ നായരുടെയും സുഭദ്രാമ്മയുടെയും മൂത്തമകൻ സൈനികനാകുന്നത്, ബ്രിട്ടീഷ് സൈന്യത്തിൽ പ്രവർത്തിച്ച അച്ഛന്റെ പ്രേരണയിലാണ്. 1967-ൽ കഴക്കൂട്ടം സൈനിക സ്കൂളിൽ പഠനം പൂർത്തിയാക്കി നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽനിന്ന് യുദ്ധത്തിൽ വീരമൃത്യു വരിക്കുന്ന ആദ്യ വിദ്യാർഥിയാണ് രാധാമോഹൻ നരേഷ്.’അഭിമാനത്തോടെയാണ് ആ പേര് ഞങ്ങൾ ഓർക്കുന്നത്’-സ്കൂളിലെ പൂർവ വിദ്യാർഥിയും രാധാമോഹന്റെ പേരിൽ ഏർപ്പെടുത്തിയ മെഡൽ ജേതാവുമായ ക്യാപ്റ്റൻ രമേശ്ബാബു പറഞ്ഞു. 2011-ൽ സ്കൂളിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. ഭൗതികശരീരമൊന്നും നാട്ടിൽ കൊണ്ടുവന്നില്ല.ടെലിഗ്രാമിലൂടെയെത്തിയ വാർത്ത നടുക്കത്തോടെയാണ് വീട്ടുകാരും നാട്ടുകാരും സ്വീകരിച്ചത്. ദിവസങ്ങൾക്കുശേഷം ചിതാഭസ്മം കൊണ്ടുവന്നതായി സഹോദരന്മാരായ ഡോ. ഗോപീമോഹൻ നരേഷ്, പ്രവീൺ നരേഷ് എന്നിവർ പറഞ്ഞു. സ്കൂളിലെ ആദ്യ രക്തസാക്ഷിയുടെ കുടുംബത്തെ, പൂർവ വിദ്യാർഥികൾ രാധാമോഹൻ പിടഞ്ഞുവീണ, ജമ്മുവിലെ യുദ്ധഭൂമിയിൽ കൊണ്ടുപോയി ആദരിച്ചിരുന്നു. കൊല്ലം മുളങ്കാടകം ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ച സംഗീതാധ്യാപികയായ അമ്മ സുഭദ്രാമ്മ ഇളയമകനൊപ്പം കൊച്ചിയിലാണ് താമസം.
from mathrubhumi.latestnews.rssfeed https://ift.tt/2K7bQJp
via
IFTTT
No comments:
Post a Comment