ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരിൽ പ്രധാനിയും ഗാന്ധി കുടുംബത്തിന്റെ എക്കാലത്തേയും വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേൽ. കോൺഗ്രസിനെ നയിക്കുന്നതിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നിർണായക ഘട്ടങ്ങളിലെല്ലാം അന്തിമ ആശ്രയം അഹമ്മദ് പട്ടേലിന്റെ ഉപദേശങ്ങളും നിർദേശങ്ങളുമായിരുന്നു. ഒന്നും രണ്ടും യുപിഎ സർക്കാരിന്റെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിൽ ശിവസേനയുമായി കൈകോർത്ത് അധികാരം പങ്കിടുന്നതിലും അഹമ്മദ് പട്ടേൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്ന അഹമ്മദ് പട്ടേലിന്റെ വിടവാങ്ങൽ പ്രതിസന്ധിയിൽ തുടരുന്ന കോൺഗ്രസിന് കനത്ത നഷ്ടമാണ്. നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ പരസ്യ പ്രതികരണങ്ങൾ ഉയർത്തികൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയിലും അഹമ്മദ് പട്ടേലുണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേൽ യുപിഎ സർക്കാരിന്റെ കാലത്ത് സർക്കാരിനേയും പാർട്ടിയേയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നു. ആണവ കരാറിൽ പ്രതിഷേധിച്ച് ഇടതുപക്ഷം സർക്കാരിന് പിന്തുണ പിൻവലിച്ചതടക്കം അക്കാലത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളിലെല്ലാം കോൺഗ്രസിന്റെ രക്ഷകനായി മാറിയിട്ടുണ്ട് അദ്ദേഹം. കോൺഗ്രസിലും സർക്കാരിലും പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം മാധ്യമപ്പട ആദ്യം എത്തിയിരുന്നത് പട്ടേലിന്റെ 23 മദർ തെരേസ ക്രസന്റ് വസതിക്ക് മുന്നിലായിരുന്നു. രാഷ്ട്രീയ വൃത്തങ്ങളിൽ അഹമ്മദ് ഭായ് അല്ലെങ്കിൽ എപി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേൽ അണിയറകളിലാണ് രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം പലതവണ വച്ചുനീട്ടിയിട്ടും അത് നിരസിച്ച്പട്ടേൽ പിന്നണിയിലെ റോളാണ് എക്കാലവും ഇഷ്ടപ്പെട്ടിരുന്നത്. യുപിഎ സർക്കാരിൽ പ്രണബ് മുഖർജി മുന്നണിപോരാളിയായിരുന്നെങ്കിൽ അണിറയിൽ ആ വേഷം പട്ടേലിനായിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കോർപ്പറേറ്റുകളുമായും കാര്യമായ ബന്ധമില്ലാത്ത രാഹുൽ ഗാന്ധി 2018-ൽ കോൺഗ്രസ് അധ്യക്ഷനായപ്പോൾ പാർട്ടി ട്രഷററായി പട്ടേലിനെ മുൻപന്തിയിലേക്ക് കൊണ്ടുവന്നു. 2019-ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഫണ്ട് കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യം കോൺഗ്രസിന് അനിവാര്യമായിരുന്നു. ഏറ്റവും ഒടുവിലായി അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങൾ കഷ്ടിച്ച് അതിജീവിച്ചാണ് പട്ടേൽ രാജ്യസഭയിൽ എത്തിയത്. ഏറെ കാലം കേരളത്തിന്റെ ചുമതലയും അഹമ്മദ് പട്ടേൽ വഹിച്ചിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്തുപോയ കെ.മുരളീധൻ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്ന് വിളിച്ചത് വലിയ പ്രധാന്യം നേടിയിരുന്നു. മുരളീധരൻ പിന്നീട് അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയുണ്ടായി. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ആരോപണങ്ങളും അഹമ്മദ് പട്ടേലിനെതിരെ ഉയർന്നിട്ടുണ്ട്. യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ച ഘട്ടത്തിൽ വിശ്വാസ വോട്ടെടുപ്പിൽ എംപിമാർക്ക് പണം വാഗ്ദ്ധാനം ചെയ്തെന്ന ആരോപണം ഉയർന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പാർലമെന്ററി സമിതി ആരോപണം തള്ളുകയും ചെയ്തു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പട്ടേലിനെതിരെ നിരവധി അന്വേഷണങ്ങൾ വന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തു. രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം. ഗുജറാത്തുകാരനായ അഹമ്മദ് പട്ടേൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ നട്ടെല്ലായി മാറിയെങ്കിലും സംസ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഗുജറാത്തിലെ ഭറുച്ചിൽ നിന്ന് മൂന്ന് തവണ ലോക്സഭാ അംഗമായി. 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന് 1993-ൽ ആദ്യമായി രാജ്യസഭാ അംഗമായി. പിന്നീട് പല തവണകളായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2017-ലെ തിരഞ്ഞെടുക്കപ്പെട്ടത് ദേശീയശ്രദ്ധ പിടിച്ചുപറ്റികൊണ്ടായിരുന്നു. അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശം തടയാൻ രാഷ്ട്രീയ നാടകത്തിലൂടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു. തുടർന്ന് നിയമപോരാട്ടത്തിലൂടെയാണ് പട്ടേൽ ഇതിനെ അതിജീവിച്ചത്. നിരവധി പ്രതിസന്ധികളെ അദ്ദേഹം ജീവിതത്തിലുടനീളം അതിജീവിച്ചെങ്കിലും അവസാനം കോവിഡിനോട് പരാജയപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3q1OWn4
via
IFTTT
No comments:
Post a Comment