ന്യൂഡൽഹി: പഴംതീനി വവ്വാലുകളിൽനിന്ന് നിപ വൈറസ് മനുഷ്യരിലെത്തുന്നതെങ്ങനെയെന്നുള്ള പഠനത്തിൽ സുപ്രധാന കണ്ടെത്തലുകളുമായി ഗവേഷകസംഘം. വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള എല്ലാ സ്ഥലങ്ങളിലും രോഗം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും മനുഷ്യർക്ക് ഇവയുമായി സമ്പർക്കമുണ്ടായാൽ വർഷത്തിൽ ഏതുസമയത്തും രോഗസാധ്യതയുണ്ടെന്നും യു.എസിലെ ഇക്കോ ഹെൽത്ത് അലയൻസിലെ ശാസ്ത്രജ്ഞനായ ജോനാഥൻ എപ്സ്റ്റൈന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ആറുവർഷം നീണ്ട പഠനത്തിന്റെ റിപ്പോർട്ട് ‘പി.എൻ.എ.എസ്’ ജേർണലിൽ പ്രസിദ്ധീകരിച്ചു.വവ്വാലുകളെ ഓടിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് എപ്സ്റ്റൈൻ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘വൈറസ് ബാധയേൽക്കാതിരിക്കാൻ ഇത്തരം വവ്വാലുകളെ ഒഴിവാക്കുന്നതിനെക്കുറിച്ചല്ല മറിച്ച് പകർച്ചരീതി മനസ്സിലാക്കുകയാണ് വേണ്ടത്. വവ്വാലുകൾ നമ്മുടെ ഭക്ഷണത്തെയും വെള്ളത്തെയും മലിനപ്പെടുത്തുന്നത് തിരിച്ചറിയണം. വവ്വാലുകളുടെ നിരീക്ഷണം ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതും അത്യാവശ്യമാണ്” -എപ്സ്റ്റൈൻ പറഞ്ഞു. വവ്വാലുകളെ കൊല്ലുന്നത് ചെടികളുടെ സ്വാഭാവികപരാഗണത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വവ്വാലുകളിൽ 60 മുതൽ 70 ശതമാനം വരെയുള്ളവയ്ക്ക് ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാവും. അതിനാൽ അത്രയും കാലം ഇവയ്ക്ക് രോഗം വരില്ല. എന്നാൽ, കാലക്രമേണ ആന്റിബോഡികൾ നഷ്ടപ്പെടുകയും രോഗത്തിന് അടിമപ്പെടുകയും ചെയ്യും. ഇന്ത്യയിലെ പഴംതീനി വവ്വാലുകൾക്കിടയിൽ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനുള്ള സമാനമായ ചാക്രികമാതൃക പിന്തുടരുമെങ്കിലും സമയം വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടരുന്നു രോഗവാഹകരായ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ദ്രവങ്ങൾ എന്നിവയിൽനിന്ന് മനുഷ്യർക്ക് രോഗം ബാധിക്കും. വവ്വാലുകൾ കഴിച്ച പഴങ്ങൾ ഭക്ഷിക്കുകവഴിയും വൈറസ് ബാധിക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശ്രദ്ധിക്കാംഈന്തപ്പനകളിൽ വവ്വാലുകൾ എത്തുന്നത് തടയുക. ഇവ കടിച്ച പഴങ്ങൾ ഉപയോഗിക്കാതിരിക്കുക.അത്തരം പഴങ്ങൾ കന്നുകാലികൾക്ക് നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/358hGlX
via
IFTTT
No comments:
Post a Comment