തൃശ്ശൂർ: കോവിഡിനെയും ലോക്ഡൗണിനെയും തുടർന്ന് പ്രതിസന്ധിയിലായ പല മേഖലകളും ഇനിയും ഉണർന്നുതുടങ്ങിയിട്ടില്ല. ഗുരുവായൂരിലേത് ഉൾപ്പെടെയുള്ള പല ലോഡ്ജ്, ഹോട്ടൽ ഉടമകളും പ്രതിസന്ധിയിലാണ്. ഇവിടെ ലോഡ്ജുടമകൾ പലരും സ്ഥാപനം വിൽക്കാൻ പരസ്യം നൽകിക്കഴിഞ്ഞു. പത്തിലേറെ ലോഡ്ജുകളാണ് ഇങ്ങനെ ഗുരുവായൂരിൽ വിൽക്കാനുള്ളതെന്ന് ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജില്ലയിൽ ആകെയുണ്ടായിരുന്ന മൂവായിരം ഹോട്ടലുകളിൽ എഴുപത് ശതമാനത്തോളം മാത്രമേ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുള്ളൂ. അതായത് 900 ഹോട്ടലുകൾ ഇനിയും തുറന്നിട്ടില്ല. ഇതിൽ ഏറിയപങ്കും ഇനി തുറക്കാൻ സാധ്യതയില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ഹോട്ടലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 70 ശതമാനവും ഉത്തരേന്ത്യക്കാരായിരുന്നു. തൊഴിൽ നഷ്ടത്തെയും ലോക്ഡൗണിനെയും തുടർന്ന് മടങ്ങിയ ഇവരിൽ 30 ശതമാനം മാത്രമേ ഇപ്പോഴും തിരിച്ചുവന്നിട്ടുള്ളൂ. ഗുരുവായൂരിൽ ലോഡ്ജ് ഉടമകൾ പ്രതിസന്ധിയിൽ ഗുരുവായൂരിൽ മാത്രം 142 ലോഡ്ജുകളാണ് ഉള്ളത്. ഇവരിൽ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം മാർച്ച് മുതൽ നാമമാത്രമാണ്. ഓൺെലെൻ ബുക്കിങ് വഴി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്ന ഭക്തരിൽ ഏറിയ പങ്കും ഇപ്പോൾ വാഹനത്തിലെത്തി ദർശനം നടത്തി അന്നുതന്നെ മടങ്ങുന്നവരാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരുടെ എണ്ണം ഇപ്പോഴും നന്നേ കുറവാണ്. ഇപ്പോൾ താലികെട്ട് മാത്രമേ ഗുരുവായൂരിൽ നടക്കാറുള്ളൂ. റിസപ്ഷനുകൾ മിക്കവാറും നാട്ടിലാകും നടക്കാറ്. ചോറൂണും മറ്റും തുടങ്ങാത്തത് തിരിച്ചടിയാണ്. ഗുരുവായൂരിൽ മാത്രം പ്രത്യക്ഷമായും പരോക്ഷമായും 5000 തൊഴിലാളികളാണ് ലോഡ്ജുകളും ഓഡിറ്റോറിയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നത്. ഇവരിൽ ഭൂരിപക്ഷത്തിനും തൊഴിൽമേഖല ഇരുളടഞ്ഞു. ഭൂരിഭാഗം ലോഡ്ജുകളിലും ഒരു ചെറിയ ശതമാനം തൊഴിലാളികളെ മാത്രമേ ഇപ്പോൾ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് വയ്ക്കുന്നുള്ളൂ. 2020-ൽ ഞങ്ങളുടെ ബാലൻസ് ഷീറ്റിൽ ബാക്കിയായത് നഷ്ടത്തിന്റെ കണക്കുമാത്രമാണ്. എന്ന് തിരിച്ചുവരാനാവുമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥ. സർക്കാരിൽനിന്ന് ഇനിയും ആശ്വാസനടപടികളൊന്നും ഉണ്ടായില്ലെങ്കിൽ കടമെടുത്ത് ഗുരുവായൂരിൽ ഹോട്ടൽ വ്യവസായം തുടങ്ങിയ പലർക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് ഉറപ്പാണ്. ജി.കെ പ്രകാശ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.
from mathrubhumi.latestnews.rssfeed https://ift.tt/35ZCgFH
via
IFTTT
No comments:
Post a Comment