അടിമാലി: കാണാതായ പശുവിനെ അന്വേഷിച്ച് പോയ വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണ അന്ത്യം. അടിമാലി പഞ്ചായത്തിലെ മാമലക്കണ്ടം വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി (53) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചെ ആറോടെയാണ് കൃഷ്ണന്‍കുട്ടിയും ഭാര്യ നളിനിയും രണ്ടുദിവസമായി കാണാതായ തങ്ങളുടെ ഉപജീവനമാര്‍ഗമായ പശുവിനെ തേടിയിറങ്ങിയത്. ഇരുവരും രണ്ടുവഴിക്കാണ് യാത്ര ആരംഭിച്ചത്.
പശുവിനെ കണ്ടെത്താനാകാതെ കൃഷ്ണന്‍കുട്ടി തിരികെ വീട്ടിലേക്കു പോന്നു. ഏറെ നേരം കഴിഞ്ഞ ശേഷവും നളിനിയെ കാണാതായതോടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചു നോക്കിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ അന്വേഷിച്ചെത്തിപ്പോഴാണ് ദാരുണമായ നിലയില്‍ നളിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാമലക്കണ്ടത്തിനു സമീപം പി.എം.ടി ചപ്പാത്തിനടുത്തുള്ള പാറപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.
തുമ്പിക്കൈയില്‍ വാരിയെടുത്ത് നിലത്തടിച്ച ശേഷം ചവിട്ടി കൊലപ്പെടുത്തിയ ലക്ഷണമാണ് കണ്ടെത്താനായതെന്ന് വനപാലകര്‍ പറഞ്ഞു. ആനയുടെ ചവിട്ടില്‍ തലയുടെ ഭാഗം ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം പാടേ തകര്‍ന്ന നിലയിലാണ്. സമീപത്തെ ഗ്രാമത്തില്‍ തൊഴിലുറപ്പു ജോലിക്ക് പോകുന്നതിനു മുന്‍പായി തങ്ങളുടെ കാണാതായ പശുവിനെ തേടിയിറങ്ങിയ നളിനിയുടെ യാത്ര ഇനിയൊരിക്കലും തിരിച്ചുവരാത്ത തരത്തിലുള്ളതായിരിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളുമറിഞ്ഞില്ല.
ഭര്‍ത്താവ് മാമലക്കണ്ടം വാഴയില്‍ കൃഷ്ണന്‍കുട്ടിയോടൊപ്പമാണ് നളിനി ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയത്. ആറാംമൈല്‍, കിഴക്കേസിറ്റി ഭാഗങ്ങളില്‍ പതിവായി ആനയെ കാണാറുണ്ടായിരുന്നു. സാധാരണ വനമേഖലയില്‍ മേയാന്‍ പോകുന്ന പശുക്കള്‍ തിരികെയെത്തുക പതിവായിരുന്നു. ഇക്കുറി പശുവിനെ കാണാതായതാണ് അന്വേഷണം കാട്ടിലേക്കും വ്യാപിപ്പിച്ചത്. പോകുന്ന വഴിയില്‍ ആനയെ കണ്ടെത്തിയെങ്കിലും തുരത്താന്‍ ശ്രമം നടത്തി കാട്ടാന തിരികെ പോയ ശേഷമാണ് നളിനി വനത്തിലേക്കു പ്രവേശിച്ചതെന്ന് പ്രദേശവാസി വനപാലകരോടു പറഞ്ഞിരുന്നു.
വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ പി.എം.ടി ചപ്പാത്തിനും നാനൂറ് മീറ്ററോളം അകലെയെത്തിയപ്പോഴാണ് വനത്തില്‍ പതിയിരുന്ന കാട്ടാന കടന്നാക്രമിച്ചത്. നിലത്ത് പാറപ്പുറത്തിട്ടു ചവിട്ടിയരച്ചതോടെ തല്‍ക്ഷണം മരിച്ചു. അര്‍ധനഗ്‌നയായി കണ്ടെത്തിയ നളിനിയുടെ വസ്ത്രങ്ങളും മറ്റ് അടയാളങ്ങളുമാണ് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചത്. നളിനിയുടെ ഫോണില്‍ വിളിച്ച ശേഷവും മറുതലയ്ക്കല്‍ ഇവരുടെ പ്രതികരണം ഇല്ലാതായതോടെയാണ് വനമേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ഫോണ്‍ശബ്ദം കേട്ട് പിന്‍തുടര്‍ന്നെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ലയില്‍ നിരവധി ജീവനുകളാണ് കാട്ടാനകളുടെയും മറ്റ് വന്യമൃങ്ങളുടെയും ആക്രമണത്തില്‍ നഷ്ടമായത്. വനമേഖലയും കൃഷിയിടങ്ങളും തമ്മില്‍ കൃത്യമായി വേര്‍തിരിച്ച് ട്രഞ്ചുകളോ, സുരക്ഷാവേലികളോ തീര്‍ത്താല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴും കീറാമുട്ടിയായി അവശേഷിക്കുന്നത്. ഒടുവിലായി ഇന്നലെയുണ്ടായ ദുരന്തമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ആറാംമൈല്‍കിഴക്കേസിറ്റി ഭാഗങ്ങളിലും പതിവായി ആനകളുടെ സഞ്ചാമേഖലയാണ്.
മാങ്കുളം, ചിന്നക്കനാല്‍, രാജകുമാരി, പൂപ്പാറ, മൂന്നാര്‍ മേഖലകളിലെല്ലാം സമാനരീതിയില്‍ അപകടങ്ങള്‍ പതിവാണ്. ഇടുക്കിയിലെ കര്‍ഷകരുടെ ജീവന് പുല്ലുവിലയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കല്‍പ്പിക്കുന്നതെന്ന നിലപാടില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുപോലും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
രാവിലെ മൃതദേഹം കണ്ടെത്തി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചിട്ടും ഇന്നലെ സന്ധ്യയോടെ പോലും ആശുപത്രിയില്‍ നിന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വിട്ടുനല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഇവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്ന് നേര്യമംഗലം റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായര്‍ പറഞ്ഞു.
from mangalam.com https://ift.tt/32BROgs
via IFTTT
No comments:
Post a Comment