പട്ന: കേരളത്തിൽ നേതാക്കളും പ്രവർത്തകരും കൊമ്പുകോർക്കുമ്പോഴും സി.പി.എമ്മും കോൺഗ്രസും ചൊവ്വാഴ്ച കാത്തിരിക്കുന്നത് ഒരേ വിജയമാണ്. ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഇരുപാർട്ടികൾക്കും ഭാവിരാഷ്ട്രീയത്തിൽ നിർണായകമാണ്. ബിഹാറിൽ തേജസ്വി യാദവ് എന്ന യുവനേതാവിനു കീഴിലാണ് കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിക്കുന്ന മഹാസഖ്യം. ദേശീയരാഷ്ട്രീയത്തിൽ ശോഷിച്ചുപോയ കോൺഗ്രസിന് ഒരു തിരിച്ചുവരവിനുള്ള അവസരം കൂടിയാണിത്. ബംഗാളും ത്രിപുരയും കൈവിട്ടുപോയ സി.പി.എമ്മിനും ബിഹാറിലെ ജയം അത്യാവശ്യമാണ്. അതിലേറെ രണ്ടുകക്ഷികളെയും മോഹിപ്പിക്കുന്നത് എൻ.ഡി.എ.യ്ക്ക് പകരമായുള്ള വിശാലമായ രാഷ്ട്രീയ സഖ്യമാണ്. ബിഹാറിൽ അത് വിജയം കണ്ടാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതൊരു വലിയ ചുവടുവെപ്പായിരിക്കും. കേരളത്തിൽ ഇരുപാളയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ് കേരളത്തിൽ ഇരുകക്ഷികളും. ഇവിടെ കോൺഗ്രസും സി.പി.എമ്മും മുഖ്യശത്രുക്കളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നനിലയിലാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ. ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നതിന് എതിരായാണ് കേരളത്തിലെ നേതൃത്വമെന്ന് ആരോപിക്കുകയും പ്രചാരണ വിഷയമാക്കുകയുമാണ് സി.പി.എം. എന്നാൽ, ദേശീയതലത്തിൽ മുഖ്യശത്രു ബി.ജെ.പി. ആണെന്നും കേരളത്തിൽ അവർ ഒരു ശക്തി അല്ലാത്തതിനാൽ അഴിമതിയുടെ കൂടാരമായി മാറിക്കഴിഞ്ഞ സി.പി.എമ്മിനെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസെന്നും കെ.പി.സി.സി. നേതാക്കൾ ആവർത്തിക്കുന്നു. കേരളമൊഴികെ ഭായി ഭായി കേരളം ഒഴികെ എല്ലായിടത്തും കോൺഗ്രസുമായി സഹകരിക്കുന്നതിൽ ഇപ്പോൾ സി.പി.എമ്മിന് പ്രശ്നങ്ങളില്ല. സി.പി.ഐ.ക്കും അയിത്തമില്ല. അടവുനയങ്ങളുമായി നേരത്തേതന്നെ ഇരു കമ്യൂണിസ്റ്റ് പാർട്ടികളുമായി കോൺഗ്രസ് നീക്കുപോക്കുകൾ നടത്തിയിട്ടുണ്ട്. ഇനിയിപ്പോൾ സഖ്യമോ സഹകരണമോ തന്നെ വേണ്ടിവന്നാലും ഇരുവർക്കും അത് വിഷയമാവുന്നില്ല. ബിഹാറിൽ കോൺഗ്രസിന് എഴുപതും ഇടതുപാർട്ടികൾക്ക് 29-ഉം സീറ്റുകളാണ് ആർ.ജെ.ഡി. വിട്ടുകൊടുത്തത്. നേരത്തേ ദേശീയരാഷ്ട്രീയത്തിൽ മുന്നണികൾക്ക് നേതൃത്വം നൽകിവന്നിരുന്ന കോൺഗ്രസ് ഇവിടെ തേജസ്വി യാദവിനെ നേതാവായി അംഗീകരിച്ച് രണ്ടാംകക്ഷിയാണ്. സി.പി.ഐ (എം.എൽ.) ആണ് 19 സീറ്റുകളിൽ മത്സരിച്ച് ഇടതുപക്ഷത്തെ നയിക്കുന്നത്. Content Highlights:Bihar Assembly Election 2020
from mathrubhumi.latestnews.rssfeed https://ift.tt/2IlYkkD
via
IFTTT
No comments:
Post a Comment