ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാർ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയിൽ കടക്കും. കരയിലേക്ക് പ്രവേശിക്കുമ്പോൾ 120മുതൽ 140കിലോമീറ്റർവരെ വേഗമുണ്ടാകും. ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയിൽ കടക്കുക. പുതുച്ചേരി അടക്കം ഈഭാഗത്തെ 200 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക. മുൻകരുതൽ നടപടിയുടെ ഭാഗമായി തമിഴ്നാട്ടിൽ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള 24 തീവണ്ടി സർവീസുകൾ റദ്ദാക്കി. ഏഴു ജില്ലകളിൽ പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ചെന്നൈയിൽ ബുധനാഴ്ച രാവിലെ പത്തുമുതലുള്ള സബർബൻ തീവണ്ടി സർവീസുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ഫോണിൽ വിളിച്ച് മുൻകരുതൽ നടപടികൾ വിലയിരുത്തി. ആന്ധ്രാപ്രദേശിന്റെ തെക്കൻമേഖലമുതൽ തൂത്തുക്കുടിവരെ കാറ്റിന്റെ സ്വാധീനമുണ്ടാകും. പലഭാഗത്തും 80മുതൽ 100കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ദുരന്തസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ദുരന്തനിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കടലൂർ, തിരുവാരൂർ, നാഗപട്ടണം, വിഴുപുരം, രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴയും കാറ്റുമുണ്ടായി. വിഴുപുരം, നാഗപട്ടണം, തിരുവാരൂർ, കടലൂർ ജില്ലകളിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. തീരദേശ ജില്ലകളിൽ ശക്തമായ കാറ്റുവീശുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ചെന്നൈയിൽ കാശിമേട്, മറീന, പട്ടിനപ്പാക്കം തുടങ്ങിയ പ്രദേശങ്ങിൽ കടലേറ്റം ശക്തമായിരുന്നു. രണ്ടുമീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നു. കടലോര ജില്ലകളിലെ വെള്ളംകയറാൻ സാധ്യതയുള്ള 4,133 പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാരോട് പ്രത്യേക ശ്രദ്ധചെലുത്താൻ ആവശ്യപ്പെട്ടുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. ബുധനാഴ്ച ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. മരങ്ങൾ കടപുഴകിവീഴാനും വൈദ്യുതിക്കന്പികൾ പൊട്ടിവീഴാനും സാധ്യതയുണ്ട്. കാറ്റുവീശുമ്പോൾ വൈദ്യുതി വിച്ഛേദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. Content Highlights:Cyclone Nivar To Slam Tamil Nadu, Puducherry, Winds Up To 145 Kmph
from mathrubhumi.latestnews.rssfeed https://ift.tt/37a0BHW
via
IFTTT
No comments:
Post a Comment