തൃശ്ശൂർ : നല്ലയിനം കാരറ്റും കാബേജും കേരളത്തിലെ പച്ചക്കറിച്ചന്തകളിലെത്താതെ ഒരു മാസം. തമിഴ്‌നാട്ടിലെ കനത്ത മഴയും മണ്ണിടിച്ചിലുമാണ് പ്രധാനകാരണം. തമിഴ്‌നാട്ടിലും ബെംഗളൂരുവിലും ആവശ്യക്കാർ കൂടിയതും കാരണമായി. ഇരട്ടിവിലയാണ് ഇതിനിപ്പോൾ കടകളിൽ. മിക്കവാറും വരുന്നതാകട്ടെ മഴമൂലം കേടുവന്നവയും. നല്ല കാരറ്റിന് കിലോഗ്രാമിന് 85 രൂപയ്ക്കാണ് അയൽസംസ്ഥാനങ്ങളിൽനിന്ന് മൊത്തക്കച്ചവടക്കാർ വാങ്ങുന്നത്. അത് 100 മുതൽ 120 രൂപയ്ക്ക് വരെ ചെറുകിട വ്യാപാരികൾ വിൽക്കും. കാബേജ് കിലോഗ്രാമിന് 30 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർ വാങ്ങുന്നത്. ചില്ലറ കച്ചവടക്കാർ ഇത് 40 രൂപയ്ക്ക് വിൽക്കും. നേരത്തെ എട്ടുരൂപയായിരുന്നു കാബേജ് കിലോഗ്രാമിന്. ഈ പച്ചക്കറികളിൽ കേടുപാടുകളനുസരിച്ച് രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ തരംതിരിക്കുന്നതിനാൽ വില പിന്നെയും കുറയും. സാധാരണദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് പുറപ്പെടുന്ന പച്ചക്കറി ലോഡ് വണ്ടികൾ പുലർെച്ചയോടെയാണ് ചന്തകളിലെത്തുന്നത്. കോവിഡ് വ്യാപനം തടയാൻ പച്ചക്കറിച്ചന്തകളെല്ലാം അടച്ചതോടെ പല വ്യാപാരികളും സമാന്തരമായി മൊത്തവ്യാപാരം തുടങ്ങി. ഇവിടെനിന്ന് വാങ്ങുന്ന പച്ചക്കറികൾക്ക് വിലയിലും വ്യത്യാസമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കടകൾ രാത്രി ഏഴിന് അടയ്‌ക്കേണ്ടതിനാൽ പച്ചക്കറികൾ മുഴുവനും വിറ്റുപോവാത്ത സാഹചര്യവുമുണ്ട്. ഇങ്ങനെ ബാക്കിയാവുന്ന പച്ചക്കറികൾ വിലകുറച്ച് പെട്ടിവണ്ടികളിൽ കച്ചവടം നടത്തുന്നവർക്ക് വിൽക്കുകയാണ് ചെയ്യുക. പച്ചക്കറികൾ ചീഞ്ഞുപോവുന്നതിലും ഭേദം ചെറിയ വിലയ്ക്ക് വിൽക്കുന്നതാണെന്ന് തൃശ്ശൂരിലെ മൊത്തക്കച്ചവടക്കാരൻ സേവ്യർ ചിറയത്ത് പറഞ്ഞു. ഉപജീവനത്തിനായി പല വ്യാപാരികളും വീടുകളുടെ മുമ്പിലും പറമ്പുകളിലുമെല്ലാം വെച്ച് പച്ചക്കറികൾ വിൽക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3m3IkSw
via
IFTTT
No comments:
Post a Comment