ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിം സൈനികരെ അപകീർത്തിപ്പെടുത്തുന്ന സാമൂഹികമാധ്യമ പോസ്റ്റുകൾ സായുധസേനയുടെ മനോവീര്യത്തെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിരമിച്ച 120 ഉദ്യോഗസ്ഥർ. രാജ്യത്ത് വർഗീയവിദ്വേഷം വളർത്തുന്ന പോസ്റ്റുകൾക്കെതിരേ ഉടൻ അന്വേഷണം നടത്തണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൽകിയ കത്തിൽ ഇവർ ആവശ്യപ്പെട്ടു. കള്ളം പ്രചരിപ്പിക്കുന്നവരെക്കുറിച്ച് സാമൂഹികമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകണമെന്നും അഭ്യർഥിച്ചു. മൂന്നു സേനാമേധാവികളെയുംകൂടി അഭിസംബോധനചെയ്ത കത്തിൽ മൂന്നു സേനയിലെയും മുൻ ഉദ്യോഗസ്ഥർ ഒപ്പിട്ടിട്ടുണ്ട്.1965-ലെ യുദ്ധത്തിൽ പാകിസ്താനുമായി യുദ്ധം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ‘മുസ്‌ലിം റെജിമെന്റിനെ പിരിച്ചുവിട്ടു’ എന്നു പ്രചരിപ്പിക്കുന്ന പോസ്റ്റുമായി ബന്ധപ്പെട്ടാണ് മുൻ സൈനികരുടെ പ്രതികരണം. 2013 മേയ് മുതൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഉണ്ടായിരുന്ന, പിന്നീട് അപ്രത്യക്ഷമായ വ്യാജ അക്കൗണ്ട് ഇന്ത്യ-ചൈന അതിർത്തിത്തർക്കത്തിനിടയിൽ പുനരുജ്ജീവിപ്പിച്ചാണ് അസത്യപ്രചാരണം. 1965-ലും അതിനുശേഷവും മുസ്‌ലിം റെജിമെന്റ് സൈന്യത്തിൽ ഉണ്ടായിട്ടില്ല. ‘എല്ലാ റെജിമെന്റിലും മുസ്‌ലിങ്ങളുണ്ട്. ഇവർ നമ്മുടെ രാജ്യതാത്പര്യത്തോട് തികഞ്ഞ പ്രതിബദ്ധത തെളിയിച്ചതാണ്. ഹവിൽദാർ അബ്ദുൽ ഹമീദ് (പരംവീർ ചക്ര), 65-ലെ യുദ്ധത്തിൽ പാക് സൈന്യത്തോട് പോരാടി വീരമൃത്യുവരിച്ച മേജർ അബ്ദുൾ റാഫി ഖാൻ എന്നിവർ ഉദാഹരണം’ -കത്തിൽ പറയുന്നു. ഇന്ത്യ-ചൈന അതിർത്തിസംഘർഷം തുടങ്ങിയതുമുതൽ ഒട്ടേറെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഇന്ത്യൻ സൈന്യത്തിന്റെയും രാജ്യത്തിന്റെയും മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പോസ്റ്റുകൾ പ്രചരിച്ചത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവയിൽ ഭൂരിഭാഗവും പാകിസ്താനിൽനിന്നുള്ള അക്കൗണ്ടുകളായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/37b6Kp9
via
IFTTT
No comments:
Post a Comment