അനൂപ് കൃഷ്ണൻ കൊല്ലം : ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടി മരിച്ചതിനെത്തുടർന്ന് മനോവിഷമത്തിലായിരുന്ന ഡോക്ടർ ആത്മഹത്യ ചെയ്തു. കടപ്പാക്കട അനൂപ് ഓർത്തോ കെയർ ഉടമ, ടൗൺ ലിമിറ്റ് പ്രതീക്ഷ നഗർ-31 ഭദ്രശ്രീയിൽ ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകൻ ഡോ. അനൂപ് കൃഷ്ണൻ (37) ആണ് വ്യാഴാഴ്ച രാവിലെ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ചത്. കഴിഞ്ഞയാഴ്ച അനൂപ് ഓർത്തോ കെയറിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയ നടത്തിയ എഴുകോൺ മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ ആദ്യ എസ്.ലക്ഷ്മി (ഏഴ്) മരിച്ചിരുന്നു. ശസ്ത്രക്രിയ പൂർത്തിയാകുന്ന ഘട്ടത്തിൽ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയും ആശുപത്രിയിലെത്തുംമുമ്പ് കുട്ടി മരിക്കുകയും ചെയ്തു. ചികിത്സപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നു കാട്ടി ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകി. ഇതിൽ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിക്കുമുന്നിൽ ഉപരോധം നടത്താൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിക്കുമുന്നിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നു. ഫോണിലൂടെയും അനൂപിനെ പലരും വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ബുധനാഴ്ചയും ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഇതിനുശേഷം അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഇൗസ്റ്റ് പോലീസിൽ ഭാര്യ പരാതി നൽകിയിരുന്നു. തുടർന്ന് അനൂപിനെ രാത്രി വൈകി വർക്കലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ, താൻ വൈകീട്ട് ആശുപത്രിയിലെത്തുമെന്ന് ജീവനക്കാരുടെ ഗ്രൂപ്പിൽ സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ഒരുമണിയോടെ അനൂപിനെ ആത്മഹത്യചെയ്തനിലയിൽ കണ്ടത്തുകയായിരുന്നു. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. അർച്ചന ബിജുവാണ് അനൂപിന്റെ ഭാര്യ. മകൻ: ആദിത്യകൃഷ്ണ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് പോളയത്തോട് ശ്മശാനത്തിൽ സംസ്കരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/36lVaHf
via
IFTTT
No comments:
Post a Comment