പന്നിത്തടം (തൃശ്ശൂർ): ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയുണ്ടായ ആക്രമണമാണ് സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപി(28)ന്റെ കൊലപാതകത്തിലെത്തിയതെന്ന് സൂചന. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും പോലീസ്. പ്രാഥമികാന്വേഷണത്തിൽ ചിറ്റിലങ്ങാട് സ്വദേശികളായ തറയിൽവീട്ടിൽ നന്ദനൻ (48), കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ് (35), അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19) എന്നിവരുടെ പേരിൽ കേസെടുത്തു. നന്ദനൻ ഒന്നരമാസംമുൻപാണ് വിദേശത്തുനിന്നെത്തിയത്. അക്രമസ്ഥലത്ത് കൂടിയിരുന്ന കണ്ടാലറിയാവുന്നവരുടെ പേരിലും എരുമപ്പെട്ടി പോലീസ് കേസെടുക്കും.ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം. നേതാക്കൾ ആരോപിച്ചു. ബി.ജെ.പി.ക്കോ സംഘപരിവാർ സംഘടനകൾക്കോ കൊലപാതകത്തിൽ പങ്കില്ലെന്ന് ബി.ജെ.പി. നേതാക്കളും വിശദീകരിച്ചു. ഞായറാഴ്‌ച രാത്രി എയ്യാൽ, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് മരിച്ചത്. മൂന്ന് സുഹൃത്തുക്കൾ പരിക്കുകളോടെ വിവിധ ആശുപത്രികളിലാണ്. അതിവേഗത്തിൽ ബൈക്ക് ഓടിച്ചതിന് ചിറ്റിലങ്ങാട് സ്വദേശിയായ മിഥുനും പ്രദേശവാസികളായ ചിലരുമായി തർക്കമുണ്ടായിരുന്നു. ഇതു ചോദിക്കാൻ മരത്തംകോടുനിന്നുള്ള മിഥുന്റെ സുഹൃത്തുക്കൾ എത്തിയപ്പോൾ ചെറിയരീതിയിൽ സംഘർഷമുണ്ടായി. പിന്നീട് പ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതുശ്ശേരിയിൽനിന്ന് സനൂപും സുഹൃത്തുക്കളായ പുതുശ്ശേരി കോളനിയിലെ പനക്കൽ വിബിൻ (28), അഞ്ഞൂർപാലം മുക്കിൽവീട്ടിൽ ജിതിൻ (25), മരത്തംകോട് കിടങ്ങൂർ കരുമത്തിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരെത്തിയത്. റോഡിൽനിന്ന് സംസാരിക്കുന്നതിനിടെ വീണ്ടും തർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ ചിറ്റിലങ്ങാട് സ്വദേശികൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സനൂപിന്റെ വയറിൽ രണ്ടുതവണ കുത്തേറ്റു. പുറത്തും ആഴത്തിലുള്ള മുറിവുണ്ട്. വിബിക്കുട്ടനും സാരമായി പരിക്കേറ്റു.
from mathrubhumi.latestnews.rssfeed https://ift.tt/2HTds8s
via
IFTTT
No comments:
Post a Comment