ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും അനുകൂല വിധിയുണ്ടായിട്ടും ശമ്പളത്തിന് ആനുപാതികമായ പെൻഷനുവേണ്ടിയുള്ള ലക്ഷക്കണക്കിനാളുകളുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നുറപ്പായി. ഉയർന്ന പെൻഷൻ ശരിവെച്ച സുപ്രീംകോടതി ഉത്തരവിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ അപ്പീലും നിലനിൽക്കുന്നെന്നുകാട്ടിയാണ് അധികൃതർ പെൻഷൻ വൈകിക്കുന്നത്. ഈ കേസുകൾ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.പുനഃപരിശോധനാ ഹർജിയും തൊഴിൽമന്ത്രാലയത്തിന്റെ പ്രത്യേകാനുമതി ഹർജിയും വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ കാണിച്ചിരുന്നത്. പെൻഷൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവേ അടുത്തിടെ കേരള ഹൈക്കോടതിയിൽ കേന്ദ്രസർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച കേസുകൾ സുപ്രീംകോടതി പരിഗണിച്ചില്ലെന്നു മാത്രമല്ല, ഇനി അതെന്നുണ്ടാകുമെന്ന സൂചനപോലും ലഭിക്കുന്നില്ല.കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിച്ച ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചത്. വിധിക്കെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വൈകുന്നതാണ് കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കിയത്. ഹൈക്കോടതി വിധിക്കെതിരേ തൊഴിൽ മന്ത്രാലയം നൽകിയ അപ്പീലും സുപ്രീംകോടതിയിലുണ്ട്. ഇവരണ്ടും ഒന്നിച്ച് തുറന്ന കോടതിയിൽ കേൾക്കാമെന്ന് കഴിഞ്ഞവർഷം ജൂലായ് 12-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനുശേഷം ഒന്നും സംഭവിച്ചില്ല.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ ഇ.പി.എഫ്. പെൻഷൻകാർ വ്യക്തിപരമായും സംഘടിതമായും വിവിധ ഹൈക്കോടതികളെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും ഫലമുണ്ടായില്ല. പുനഃപരിശോധനാ ഹർജിയിൽ തീരുമാനമാകുംവരെ ഉയർന്ന പെൻഷൻ നൽകേണ്ടതില്ലെന്ന് വാക്കാലുള്ള നിർദേശമുണ്ടെന്നാണ് പറയുന്നത്.ഫെബ്രുവരി ആറിന് ഇതുസംബന്ധിച്ച കോടതിയലക്ഷ്യവും റിട്ട് ഹർജികളും സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോൾ അതിൽ വാദം കേൾക്കുന്നതിനെ കേന്ദ്രം എതിർത്തു. പുനഃപരിശോധനാ ഹർജിയും അപ്പീലും നിലനിൽക്കുന്നതിനാൽ കോടതിയലക്ഷ്യ ഹർജികൾ കേൾക്കരുതെന്നായിരുന്നു വാദം. സർക്കാരിന് 15 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുന്ന വിഷയമാണിതെന്ന് കേന്ദ്രം അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Hfg9AN
via
IFTTT
No comments:
Post a Comment