കൊച്ചി: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ ഉയർന്ന ആരോപണത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ ബി.ജെ.പി.യിലും മഹിളാ മോർച്ചയിലും വിഷയം ചൂടേറിയ ചർച്ചയാവുന്നു. ബി.ജെ.പി.ക്കുള്ളിൽ ആരും ആരോപണം ആദ്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ, കേന്ദ്രത്തിൽ പരാതി എത്തിയതോടെ പാർട്ടിക്കുള്ളിലെ വിരുദ്ധചേരി വിവാദത്തിന് പരമാവധി പ്രചാരം നൽകി രംഗത്തിറങ്ങി.2019-ൽ അബുദാബിയിൽനടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പി.ആർ. മാനേജരായ സ്മിതാ മേനോൻ പങ്കെടുത്തത് പ്രോട്ടോകോൾ ലംഘനമാണെന്നാണ് പരാതി. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലിം മടവൂരാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്. ബി.ജെ.പി.യിലെ കൃഷ്ണദാസ് പക്ഷം ആദ്യം മന്ത്രിയെ ന്യായീകരിക്കുകയായിരുന്നു. മാധ്യമപ്രവർത്തക എന്നനിലയിലാണ് സ്മിത സമ്മേളനത്തിൽ പങ്കെടുത്തതെന്ന മന്ത്രിയുടെ വിശദീകരണം തന്നെയാണ് കൃഷ്ണദാസ് പക്ഷത്തെ നേതാക്കളും പറഞ്ഞത്. അബുദാബി യോഗം കഴിഞ്ഞ് അധികം വൈകാതെ സ്മിതാ മേനോനെ മഹിളാ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയാക്കി. ഇതിൽ സംഘടനയ്ക്കുള്ളിൽ എതിർപ്പുയർന്നിരുന്നു. എതിർപ്പിന് നേതൃത്വം നൽകിയ എറണാകുളത്തെ മഹിളാ നേതാവിന് അതിനെക്കാൾ വലിയ സ്ഥാനം നൽകി ആശ്വസിപ്പിച്ചു.മുരളീധരവിഭാഗത്തോട് അടുത്തബന്ധമുള്ള മഹിളാ മോർച്ച പ്രവർത്തകരും സ്മിതയുടെ സ്ഥാനക്കയറ്റത്തെ വിമർശിച്ചു. ശബരിമല സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ് സ്മിതയെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് നേരിട്ട് എടുത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ, സമരത്തിൽ പങ്കെടുത്ത് കേസുകളിൽപെട്ടവർക്കുപോലും ഒരു പരിഗണനയും കിട്ടാത്തപ്പോഴാണ് സ്മിതയ്ക്ക് മുൻഗണന ലഭിച്ചതെന്ന വിമർശനം ഉയർന്നു. ആദ്യഘട്ടത്തിൽ മിണ്ടാതിരുന്ന കൃഷ്ണദാസ് പക്ഷം ഇപ്പോൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്. മുരളീധരന്റെ മന്ത്രിസ്ഥാനംതന്നെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. കൂടുതൽ മഹിളാ പ്രവർത്തകരെക്കൊണ്ട് കേന്ദ്രനേതൃത്വത്തിന് പരാതികൊടുപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മുരളീധരവിഭാഗത്തിന്റെ വെട്ടിനിരത്തലിനിരയായ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള, പാർട്ടിയിലെ മൂന്നാംഗ്രൂപ്പും വിഷയം ചർച്ചയാക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/34H8q6T
via
IFTTT
No comments:
Post a Comment