വളാഞ്ചേരി: മുങ്ങിത്താഴുന്ന കുട്ടിയെ കിണറിൽനിന്ന് പൊക്കിയെടുക്കുമ്പോൾ ഒരു ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തിലായിരുന്നു അമീറലി. എന്നാൽ കുട്ടിയുടെ മുഖം കണ്ടപ്പോഴാണ് അമീറലിക്ക് മനസ്സിലായത് താൻ രക്ഷിച്ചത് സ്വന്തം മകനെയാണെന്ന്. എടയൂർ നോർത്ത് ബാങ്കുംപടിയിലെ തയ്യാട്ടിൽ വീട്ടിൽ അമീറലിയുടെ മകൻ റെനിലാ(11)ണ് ബാപ്പയുടെ കൈകളാൽ ജീവിതം തിരികെപ്പിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഉച്ചയ്ക്കുശേഷം അമീറലിയുടെ മുറ്റത്ത് അയൽവീട്ടിലെ കുട്ടികളെല്ലാം കളിക്കാനെത്തിയിരുന്നു. പെട്ടെന്നാണ് ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ടതും അമീർ അകത്തുനിന്ന് ഓടിയെത്തിയതും. ഭാര്യ പറഞ്ഞതനുസരിച്ച് വീട്ടുമുറ്റത്തെ കിണറ്റിലേക്കാണ് അമീറലി ആദ്യം ഓടിച്ചെന്നുനോക്കിയത്. അസ്വാഭാവികമായി ഒന്നും കണ്ടില്ല. തുടർന്ന് വീടിന് മുൻപിലുള്ള തൊട്ടടുത്ത കിണറ്റിൻകരയിലേക്കോടി. നോക്കിയപ്പോൾ കിണറ്റിൽ വെള്ളം നന്നായി ഇളകുന്നു. ആരോ കിണറ്റിൽ വീണിട്ടുണ്ട് എന്ന തോന്നലോടെ എടുത്തുചാടി. ഒരു കുട്ടി മുങ്ങിത്താഴുന്നു. ഊളിയിച്ച് ടീഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി. വെള്ളത്തിന്റെ മുകൾപ്പരപ്പിലെത്തി മുഖത്തേക്ക് നോക്കിയപ്പോഴാണ് സ്വന്തം കുഞ്ഞാണെന്ന് അമീറലി തിരിച്ചറിയുന്നത്. സന്തോഷവും സങ്കടവും ഇടകലർന്ന നിമിഷങ്ങൾക്കിടയിൽ കിണറ്റിനുചുറ്റും കൂടിയവരുടെ സഹായത്തോടെ ഉപ്പ മകന്റെ ജീവനുമായാണ് കരയ്ക്കുകയറിയത്. റിയാൻ ചവിട്ടിയ സൈക്കിൾ നിയന്ത്രണമില്ലാതെപോയി ഭിത്തിയിലിടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നു. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. എന്നാൽ ഭാര്യയുടെ നിലവിളി ഒരു ഉൾവിളിപോലെ അമീറിന്റെ ചെവിയിൽ പതിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/33Ecgy6
via
IFTTT
No comments:
Post a Comment