കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസ് ടാന്‍സാനിയയില്‍ പോയതു ചൈനയിലേക്കുള്ള ചന്ദനക്കള്ളക്കടത്ത് ലക്ഷ്യമിട്ടെന്ന് എന്‍.ഐ.എയുടെ കണ്ടെത്തല്‍. അവിടെനിന്നുള്ള ചന്ദനം കര്‍ണാടക, വയനാട്, മറയൂര്‍ ചന്ദനത്തില്‍ കലര്‍ത്തിയാണു ചൈനയില്‍ വിറ്റഴിച്ചിരുന്നത്. ബുദ്ധക്ഷേത്രങ്ങളില്‍ അവശ്യവസ്തുവായ ചന്ദനത്തിന് അവിടെ മോഹവിലയാണ്.
സ്വര്‍ണത്തിനൊപ്പം ചന്ദന ഉല്‍പന്നങ്ങളും കടത്താന്‍ പദ്ധതിയിട്ടിരുന്നതായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി എന്‍.ഐ.എ. നടത്തിയ ചോദ്യംചെയ്യലില്‍ റമീസ് സമ്മതിച്ചു. സ്വര്‍ണക്കടത്തിനു പണം മുടക്കിയവരില്‍ ചിലര്‍ ചന്ദനക്കടത്തിലും പണം നിക്ഷേപിച്ചതായി കരുതുന്നു. കേരളത്തില്‍നിന്നും ചന്ദനം കടത്തിയെന്നു വ്യക്തമായതോടെ വനംവകുപ്പുമായി ചേര്‍ന്ന് വിശദമായി അന്വേഷിക്കാനാണു തീരുമാനം. സ്വര്‍ണക്കടത്തു പ്രതികള്‍ക്കു രാജ്യാന്തര ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്നു സംശയമുണ്ട്. സ്വര്‍ണക്കേസിലെ 13-ാം പ്രതി കെ.ടി. ഷറഫുദ്ദീനൊപ്പമാണു റമീസ് ടാന്‍സാനിയയിലെത്തിയത്. വജ്ര വ്യാപാരത്തിനു വേണ്ടിയായിരുന്നെന്ന് അവകാശപ്പെട്ടെങ്കിലും ചന്ദനക്കടത്തായിരുന്നു ലക്ഷ്യമെന്നു വിശദമായ ചോദ്യംചെയ്യില്‍ സമ്മതിക്കുകയായിരുന്നു.
ടാന്‍സാനിയയില്‍ ചന്ദനം വാങ്ങാനുള്ള ലൈസന്‍സുണ്ടെന്നു പറഞ്ഞെങ്കിലും ഹാജരാക്കാനായില്ല. ചില പ്രശ്‌നങ്ങളില്‍പ്പെട്ട് ചന്ദനം വെട്ടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ബിസിനസ് ഉപേക്ഷിച്ചു തിരിച്ചുപോന്നെന്നുമാണു മൊഴി. എന്നാല്‍ ഇക്കാര്യം എന്‍.ഐ.എ. വിശ്വസിക്കുന്നില്ല. ടാന്‍സാനിയയില്‍ ചന്ദന ബിസിനസിനു നിയന്ത്രണമില്ല. ചന്ദനം ഉല്‍പന്നങ്ങളും വജ്രവും സ്വര്‍ണവും ലഹരിയും ഗള്‍ഫിലെത്തിച്ചശേഷം അവിടെനിന്ന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കടത്തുകയാണ് സംഘത്തിന്റെ രീതി.
ആഫ്രിക്കന്‍ പൗരന്മാരെ ഉപയോഗിച്ചു വിമാനത്തില്‍ വന്‍വിലയുള്ള വജ്രം കടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്നതു ദാവൂദ് സംഘാംഗമായ തമിഴ്‌നാട് സ്വദേശി ഫിറോസാണ്. ഫിറോസില്‍നിന്ന് ആയുധം വാങ്ങാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
റമീസിന്റെ ചന്ദനക്കടത്തിനെക്കുറിച്ചു സൂചന ലഭിച്ചതോടെ ദക്ഷിണേന്ത്യയിലെ രാജ്യാന്തര ചന്ദന മാഫിയയെക്കുറിച്ച് അന്വേഷിക്കാനാണു നിര്‍ദേശം. ഒരാഴ്ച മുമ്പ് കാസര്‍കോട്ട് 885 കിലോ ചന്ദനമുട്ടി പിടികൂടിയ കേസിലെ പ്രതി അബ്ദുള്‍ കരീം ഏറെക്കാലം ഗള്‍ഫിലായിരുന്നു. തിരിച്ചെത്തിയ ശേഷമാണു ചന്ദനത്തില്‍ െകെവച്ചത്. ഇയാളുടെ ഇടപാടുകളെപ്പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്നു വനംവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാള്‍ക്ക് റമീസുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. രാജ്യാന്തര ചന്ദനക്കടത്തും തെളിയുന്നതോടെ സ്വര്‍ണക്കടത്തിലെ യു.എ.പി.എ. വകുപ്പ് നിലനിറുത്താന്‍ എന്‍.ഐ.എയ്ക്കു കഴിഞ്ഞേക്കും.
ടാന്‍സാനിയയിലെ രഹസ്യ താവളത്തില്‍ റമീസ് തോക്കേന്തി നില്‍ക്കുന്നതിന്റെ ചിത്രം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ റമീസ് കേരളത്തിലേക്ക് 13 തോക്കുകള്‍ കടത്തിയതായി കണ്ടെത്തിയിരുന്നു. റമീസിന്റെയും ഷറഫുദ്ദീന്റെയും ടാന്‍സാനിയ യാത്രകള്‍ക്ക് ഭീകരവാദ ബന്ധവും സംശയിക്കുന്നുണ്ട്. ടാന്‍സാനിയയില്‍ തോക്കുകള്‍ വില്‍ക്കുന്ന കടയും സന്ദര്‍ശിച്ചെന്നാണു റമീസ് പറയുന്നത്. അവിടെനിന്നു വാങ്ങിയ എയര്‍ഗണ്‍ ഉപയോഗിച്ചാണു വയനാട്ടില്‍ മാനിനെ വെടിവച്ചത്. ഇരട്ടക്കുഴല്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം വനംവകുപ്പിനു ലഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/31wfthV
via IFTTT
No comments:
Post a Comment