തിരൂർ: വീട്ടിലാരുമില്ലാത്ത സമയത്ത് കട്ടിളയും വാതിലും പിഴുതെടുത്ത് പലതവണയായി വീടുമുഴുവൻ കൊള്ളയടിച്ചു. അവസാനതവണ മോഷണമുതലുമായി ഗുഡ്സ് ഒാട്ടോയിൽ പോകവേ നാട്ടുകാർ മോഷ്ടാക്കളെ പിടികൂടി. തിരൂർ പൂക്കയിൽ-മങ്ങാട് റോഡിൽ പരേതനായ ഒരിക്കൽ മുഹമ്മദിന്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ചനടന്നത്.22 ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മുഹമ്മദിന്റെ ഭാര്യ സൈനബ, മകൻ മുബാറക്കിന്റെ ഭാര്യ നസ്റീൻ കോവിഡ് ബാധിച്ച് മരിച്ചതിനാൽ അവരുടെ വീട്ടിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽനിന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ സാധനങ്ങൾ കയറ്റിപ്പോകുന്നതുകണ്ട അയൽവാസികൾ വീട്ടുകാരെ ഫോണിൽവിളിച്ച് വീടൊഴിഞ്ഞോയെന്നു ചോദിച്ചപ്പോഴാണ് സംശയംതോന്നിയത്. ഇല്ലെന്നുപറഞ്ഞ് വീട്ടുകാരുടെ ബന്ധുക്കൾ ഓടിയെത്തി. കളവുമുതലുകൾ കയറ്റിപ്പോയ ഗുഡ്സ് ഓട്ടോറിക്ഷയും പ്രതികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.ഗ്യാസ് സിലിൻഡർ, കുക്കർ, എ.സി, സ്റ്റെബിലൈസർ, വീടിന്റെ ആധാരം, പണം ഉൾപ്പെടെ വീട്ടിലെ മുഴുവൻ സാധനങ്ങളും പ്രതികൾ കടത്തിക്കൊണ്ടുപോയിരുന്നു.തിരൂർ പൂക്കയിൽ സ്വദേശി കണ്ണച്ചംപാട്ട് സുരേന്ദ്രൻ (36), പൂക്കയിൽ പാറപ്പറമ്പിൽ ബിബീഷ് (34), പൂക്കയിൽ ചാണക്കൽപറമ്പിൽ അബ്ദുൾകരീം (31) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തത്. തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/377gi4v
via
IFTTT
No comments:
Post a Comment