ന്യൂഡൽഹി: കോൺഗ്രസ് എം.പി. ശശി തരൂർ പാകിസ്താനിലെ സാഹിത്യസമ്മേളത്തിൽ ഓൺലൈനായി പങ്കെടുത്തതിനു പിന്നാലെ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധിയെ ഇനിമുതൽ രാഹുൽ ലഹോറിയെന്നു വിളിക്കണമെന്ന് ബി.ജെ.പി. വക്താവ് സാംബിത് പത്ര പറഞ്ഞു. കോൺഗ്രസിന്റെ നേതാക്കൾ ഇന്ത്യയെ അന്താരാഷ്ട്രവേദികളിൽ, പ്രത്യേകിച്ച് പാകിസ്താനിൽ, അവഹേളിക്കുന്നതു കണ്ടാൽ രാഹുൽ ഗാന്ധി അവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നാണ് തോന്നുകയെന്ന് പത്ര പറഞ്ഞു.ലഹോറിലെ സാഹിത്യസമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്ത തരൂർ കേന്ദ്രസർക്കാർ കോവിഡ് കൈകാര്യം ചെയ്ത രീതിയെയും ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതിയെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരൻമാരുടെ അവസ്ഥയെയും വിമർശിച്ചിരുന്നു. ഇതാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്.“ഞങ്ങൾ ബി.ജെ.പി.ക്കാർ അദ്ദേഹത്തെ ഇനിമുതൽ രാഹുൽ ലഹോറിയെന്നു വിളിക്കും. ഞാനും രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോറിയെന്നു വിളിക്കും. അദ്ദേഹത്തിനുവേണ്ടിയുള്ള പാകിസ്താനിലെ ആദ്യ റാലി ശശി തരൂർ നടത്തിക്കഴിഞ്ഞു” -പത്ര പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉടൻ പാകിസ്താൻ നാഷണൽ കോൺഗ്രസാകുമെന്ന് അദ്ദേഹം പറഞ്ഞു.“ജിന്നയെ പിന്തുണയ്ക്കുന്നയാൾക്ക് അവർ സീറ്റ് നൽകുന്നു. അതിന്റെയാവശ്യമെന്താണ് എന്നു ഞാൻ ചോദിക്കുകയാണ്. ഇന്ത്യയെക്കുറിച്ച് ലഹോറിൽ വിലപിക്കുന്നതെന്തിനാണ്. രാഹുൽ ഗാന്ധി ഇന്ത്യയെ വെറുക്കുന്നു എന്നകാര്യത്തിൽ ഞങ്ങൾക്കു സംശയമില്ല. പൂർണ ഉത്തരവാദിത്വത്തോടെയാണ് ഞാനിതു പറയുന്നത്” -വാർത്താസമ്മേളനത്തിൽ പത്ര പറഞ്ഞു.ഗാന്ധിമാരുടെ അടുത്ത സുഹൃത്തെന്ന് തരൂരിനെ അദ്ദേഹം വിളിച്ചു.കാഴ്ചയിൽ വ്യത്യസ്തരായതിനാൽ ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ പ്രശ്നം നേരിടുന്നുണ്ടെന്ന് തരൂർ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തബ്‌ലീഗ് ജമാഅത്തിന്റെ കാര്യം പറഞ്ഞപ്പോൾ, ‘മഹാമാരി കാരണമുണ്ടായ അസഹിഷ്ണുതയ്ക്കും മുൻവിധിക്കുമെതിരേ ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണ്’ എന്നും തരൂർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3m3Jvl3
via
IFTTT
No comments:
Post a Comment