തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമെന്ന് ഏതാണ്ടുറപ്പായതോടെ, മുന്നണികളുടെ കൂട്ടുകെട്ടുകൾ സംബന്ധിച്ച് പരസ്പര ആരോപണങ്ങളും വിവാദവും. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ടീയകക്ഷിയായ വെൽഫയർ പാർട്ടിയുമായി യു.ഡി.എഫിന് തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്നതാണ് വിവാദത്തിനാധാരം. നിലവിൽ വെൽഫയർ പാർട്ടിയുമായി തദ്ദേശസ്ഥാപനങ്ങളിൽ ബന്ധമുള്ളത് ഇടതുപക്ഷത്തിനാണെന്നാണ് യു.ഡി.എഫിന്റെ തിരിച്ചടി. യു.ഡി.എഫ്. കൺവീനറായി നിയമിതനായ എം.എം. ഹസൻ ജമാ അത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൾ അസീസിനെ സന്ദർശിച്ചത് വിവാദത്തിന് തീ പകർന്നു. ഇതിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മതേതര കക്ഷികളുമായി വെൽഫയർ പാർട്ടി ചേർന്ന് പ്രവർത്തിക്കുമെന്ന വിശദീകരണവുമായി വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും രംഗത്തെത്തി. യു.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണയായെന്ന മാധ്യമ വാർത്തകൾ ശരിയല്ല. വെൽഫയർ പാർട്ടി ഒന്നിന്റെയും ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികതലത്തിൽ ചില ധാരണകൾ മാത്രമാണുണ്ടാകുക. കേരള കോൺഗ്രസ് പോയതിന്റെ ക്ഷീണം തീർക്കാൻ ശ്രമം -കോടിയേരി കേരള കോൺഗ്രസ്-എം യു.ഡി.എഫ്. വിട്ടുപോയതിന്റെ തളർച്ച മാറ്റാനാണ് ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ., ആർ.എസ്.എസ്. എന്നിവയുമായി പ്രത്യക്ഷമായും രഹസ്യമായും കൂടുകെട്ടുണ്ടാക്കാൻ കോൺഗ്രസും മുസ്ലീം ലീഗും ശ്രമിക്കുന്നതെന്ന് പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യു.ഡി.എഫ്. മുസ്ലിം ലീഗിനാൽ നയിക്കപ്പെടുന്ന മുന്നണിയായി ചുരുങ്ങുന്നു. ഈ അവസരം മുതലാക്കി ആർ.എസ്.എസ്. തീവ്രവർഗീയതയെ ആളിക്കത്തിക്കുന്നു. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ കഴിയില്ലെന്ന് കണ്ടാണ് മുമ്പത്തെപ്പോലെ കോ.ലി.ബി. സഖ്യത്തിനുള്ള ശ്രമമെന്നും കോടിയേരി പറഞ്ഞു. മുന്നണിയിലുള്ളവരുമായി മാത്രം ചർച്ച -ചെന്നിത്തല യു.ഡി.എഫിലെ ഘടകകക്ഷികളൊഴികെ ആരുമായും രാഷ്ട്രീയ ധാരണയോ, ചർച്ചയോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽ വെൽഫയർ പാർട്ടിയുമായി ബന്ധമുള്ളത് സി.പി.എമ്മിനാണ്. അത് മറച്ചുവെക്കാനാണ് യു.ഡി.എഫിനെതിരേ ആരോപണം ഉന്നയിക്കുന്നത്. മുന്നണിക്ക് പുറത്തുള്ള ഏതെങ്കിലും സംഘടനകളുമായി പ്രാദേശികതലത്തിൽ നീക്കുപോക്കുണ്ടെങ്കിൽ പോലും അത് മുന്നണി അറിഞ്ഞേ ഉണ്ടാകൂ. -അദ്ദേഹം പറഞ്ഞു. സാമൂഹികനേതാക്കളെ കണ്ടതിന്റെ ഭാഗം -എം.എം. ഹസൻ യു.ഡി.എഫ്. കൺവീനറായി ചുമതലയേറ്റശേഷം എല്ലാ വിഭാഗം സാമൂഹിക, സാമുദായികനേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് ജമാ അത്തെ ഇസ്ലാമി അമീറിനെയും കണ്ടത്. ആർച്ച് ബിഷപ്പ് മാർ സൂസപാക്യം, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, ഹുസൈൻ മടവൂർ, ജിഫ്രി തങ്ങൾ തുടങ്ങി നേതാക്കളെയും കണ്ടു. ഇക്കൂട്ടത്തിലാണ് ജമാ അത്തെ ഇസ്ലാമി അമീറിനെയും കണ്ടത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയതലത്തിലെ കാഴ്ചപ്പാടിന്റെ പേരിൽ യു.ഡി.എഫിനെ ജമാ അത്തെ ഇസ്ലാമി പിന്തുണച്ചിരുന്നു. ആ പിന്തുണ തിരിച്ചുപിടിക്കാനാണ് അടിസ്ഥാനമില്ലാത്ത പ്രചരണം സി.പി.എം. നടത്തുന്നത് -ഹസൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3jaRBq8
via
IFTTT
No comments:
Post a Comment