പാറ്റ്ന: ജമാൽ റോഡിലെ സി.പി.എം. ആസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ഓളങ്ങളൊന്നുമില്ല. ചിലർ അവിടവിടെ ചർച്ചകളിൽ മുഴുകിയിരിക്കുന്നു. എന്നാൽ, അവരുടെ മുഖത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കണ്ടതിനെക്കാൾ ആവേശമുണ്ട് ഇക്കുറി. തേജസ്വി യാദവിൽ പ്രതീക്ഷയർപ്പിച്ച് ബിഹാറിൽ രാഷ്ട്രീയമാറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിഹാറിലെ ഇടതുപാർട്ടികൾ. ഓഫീസ് മുറിക്കുള്ളിൽ കേന്ദ്ര കമ്മിറ്റിയംഗം അരുൺ മിശ്രയുണ്ട്. എഴുപതുകളിൽ ഭാഗൽപുരിലെ തിളയ്ക്കുന്ന രാഷ്ട്രീയത്തിലൂടെ ചുവപ്പ് കൊടിക്കു കീഴിലായതാണ് ഇംഗ്ലീഷ് ബിരുദധാരിയായ അരുൺ മിശ്ര. അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടിയാണ് തുടക്കം. ''ഇത്തവണ ബിഹാറിൽ മാറ്റത്തിന്റെ കാറ്റ് വീശും'' -സൗമ്യമായ സ്വരത്തിൽ അരുൺ മിശ്ര പറഞ്ഞുതുടങ്ങി. ''നിതീഷ് സർക്കാരിനെതിരേ കടുത്ത ജനരോഷമുണ്ട്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയെല്ലാം ചർച്ചാ വിഷയങ്ങളാണെ''ന്ന് മിശ്ര പറഞ്ഞു. ലോക്സഭാ തിരഞ്ഞടുപ്പ് കാലത്ത് തേജസ്വിയോട് പിണക്കമായിരുന്നു ഇടത് പാർട്ടികൾക്ക്. കനയ്യ കുമാറിനുപോലും സീറ്റ് നൽകാഞ്ഞ തേജസ്വിയോട് പിണങ്ങി വേറിട്ട് മത്സരിച്ചു. എന്നാൽ, ഇത്തവണ ഇടതുപാർട്ടികൾ മഹാസഖ്യത്തിനൊപ്പമാണ്. കഴിഞ്ഞതവണ തേജസ്വിയുടെ അപക്വതയെക്കുറിച്ച് സംസാരിച്ച ഇടത് നേതാക്കൾ ഇക്കുറി തേജസ്വിയുടെ പക്വതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ''തേജസ്വിക്ക് പ്രവർത്തന പരിചയമില്ലെന്നു കുറ്റപ്പെടുത്തുന്ന മുതിർന്ന നേതാക്കളെല്ലാവരും യുവാക്കളായല്ലേ രാഷ്ട്രീയം തുടങ്ങിയത്? യുവാക്കൾക്ക് അവസരം നൽകണം. രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം. അത് തേജസ്വിക്കുണ്ടെന്ന് കരുതാം'' -മിശ്ര പറഞ്ഞു. സി.പി.എം.-4, സി.പി.ഐ.-6, സി.പി.ഐ. എം.എൽ.-19 എന്നിങ്ങനെ 29 മണ്ഡലങ്ങളിലാണ് ഇടതുപാർട്ടികൾ മത്സരിക്കുന്നത്. മഹാസഖ്യം സർക്കാരുണ്ടാക്കിയാൽ ഇടതുപാർട്ടികൾ പിന്തുണയ്ക്കും. സർക്കാരിൽ ചേരുമോ എന്നതിനെക്കുറിച്ച് അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഒരു കാലത്ത് പട്ടിണിക്കൊപ്പം സോഷ്യലിസവും വിളഞ്ഞ ബിഹാറിൽ എൺപതുകൾ വരെ ഇടതുപ്രസ്ഥാനങ്ങൾ അവഗണിക്കാനാവാത്ത രാഷ്ട്രീയശക്തിയായിരുന്നു. എൺപതുകളുടെ ഒടുവിൽ ജാതിരാഷ്ട്രീയത്തിന്റെ കടന്നുവരവോടെ ബിഹാർ രാഷ്ട്രീയം അടിമുടി മാറിമറിഞ്ഞു. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഇടത് രാഷ്ട്രീയത്തിനും ക്ഷീണകാലമായി. Content Highlight: Bihar assembly election 2020
from mathrubhumi.latestnews.rssfeed https://ift.tt/2HkVefR
via
IFTTT
No comments:
Post a Comment