ആലപ്പുഴ: മുന്നാക്കസംവരണവിഷയത്തിൽ മുസ്‍ലിംസംഘടനകളുമായിച്ചേർന്നുള്ള സമരം ഇപ്പോൾ പരിഗണനയിലില്ലെന്ന് എസ്.എൻ.ഡി.പി. യോഗം. ഇരുകൂട്ടരും മുന്നാക്കസംവരണത്തിനെതിരാണെങ്കിലും അടുത്തകാലത്തായി മുസ്‍ലിംലീഗ് എടുത്ത പലനിലപാടുകളോടും യോഗത്തിനു യോജിപ്പില്ല. യു.ഡി.എഫിൽ ലീഗിനാണ് മുൻകൈയെന്നും യോഗം കരുതുന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷയെ നിയമിച്ചതിനെ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. ഇതിനെതിരേ ലീഗ് മുഖപത്രം അതിരൂക്ഷമായാണ് പ്രതികരിച്ചത്. ‘മുസ്‍ലിം പേരിനോട് ഓക്കാനമോ’ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. സംഘപരിവാറിന്റെ അന്ധമായ ന്യൂനപക്ഷവിരുദ്ധതയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കുപിന്നിലെന്നായിരുന്നു ആക്ഷേപം. യോജിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് മുസ്‍ലിംസംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ‘മാതൃഭൂമി’യോടു പറഞ്ഞു. വിവിധ മുസ്‍ലിം സംഘടനകൾ യോഗംചേരുന്നകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും ചില മുസ്‍ലിം സംഘടനകൾക്ക് എതിർപ്പുള്ളതായറിഞ്ഞു. അത് എസ്.എൻ.ഡി.പി. യോഗത്തിന്റെ അജൻഡയിലില്ലാത്ത വിഷയമാണ്-അദ്ദേഹം പറഞ്ഞു. പൊതുമെറിറ്റിലെ അമ്പതുശതമാനത്തിൽനിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണംനൽകുന്നതെങ്കിൽ എതിർക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതിൽനിന്ന് അങ്ങനെയാണു മനസ്സിലായത്. എന്നാൽ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ നൂറിൽ പത്താണെന്നു വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തതവരാനുണ്ട്-അദ്ദേഹം പറഞ്ഞു. ആകെയുള്ളതിൽ പത്തുശതമാനമാണെങ്കിൽ ശക്തമായി എതിർക്കും. നിലവിലുള്ള സംവരണത്തിൽ തൊടുന്നില്ലെങ്കിൽ എതിർക്കേണ്ടകാര്യമില്ല. സംവരണവിഷയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും നിലപാട് വ്യക്തമാക്കാത്തതിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2G8CmAC
via
IFTTT
No comments:
Post a Comment