കാലത്തിനു മുമ്പേ പറന്ന ജസീന്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 21, 2020

കാലത്തിനു മുമ്പേ പറന്ന ജസീന്ത

വനിതകള്‍ക്കു വോട്ടവകാശം നല്‍കിയ ആദ്യ രാജ്യമായ ന്യൂസിലന്‍ഡില്‍ ഒരു വനിത െകെവരിച്ച ചരിത്രവിജയം ലോകശ്രദ്ധനേടിക്കഴിഞ്ഞു. ജസീന്ത ആര്‍ഡേണ്‍ വീണ്ടും പ്രധാനമന്ത്രി പദത്തില്‍. 2017 ലെ തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ച ജസീന്തയുടെ ലേബര്‍ പാര്‍ട്ടി ഇക്കുറി കേവല ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. മധ്യ ഇടതു നിലപാടുള്ള ലേബര്‍പാര്‍ട്ടിയുടെ വിജയം ലോകമെങ്ങുമുള്ള ഇടുതപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ആവേശം പകരുന്നു.

യാഥാസ്ഥിക പ്രതിപക്ഷ കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം പിന്തുണ മാത്രമാണുള്ളത്. അരനൂറ്റാണ്ടിനിടെ ന്യൂസിലന്‍ഡില്‍ ആദ്യമായിട്ടാണ് പൂര്‍ണമായും ഇടതുപക്ഷം മാത്രമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

വോട്ടര്‍മാര്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ടുചെയ്യേണ്ട മിശ്രവോട്ടിംഗ് സമ്പ്രദായമാണ് ന്യൂസിലന്‍ഡില്‍ നിലവിലുള്ളത്. 2017-ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാഷണല്‍ പാര്‍ട്ടി ഒന്നാമത് എത്തിയെങ്കിലും ഗ്രീന്‍പാര്‍ട്ടിയുടെയും വലതുപക്ഷ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ജസീന്ത പ്രധാനമന്ത്രിയായത്. ഉപപ്രധാനമന്ത്രിയായിരുന്ന വിന്‍സറ്റണ്‍ പീറ്റേഴ്‌സിനും അദ്ദേഹത്തിന്റെ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിക്കും ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല. അഞ്ചു ശതമാനമെങ്കിലും വോട്ട് വേണ്ടിടത്ത് അവര്‍ക്ക് 2.6 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. സ്വതന്ത്ര മുതലാളിത്തവാദികളായ ആക്ട് പാര്‍ട്ടിക്ക് എട്ടും ഗ്രീന്‍പാര്‍ട്ടിക്ക് 7.6 ശതമാനവും വോട്ട് ലഭിച്ചു.

120 അംഗ പാര്‍ലമെന്റില്‍ ഇക്കുറി ലേബര്‍ പാര്‍ട്ടിക്ക് 64 സീറ്റ് ലഭിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് മാത്രം മതി. 1996-ലാണ് മിശ്ര ആനുപാതിക സമ്പ്രദായം ന്യൂസിലന്‍ഡില്‍ നടപ്പിലാക്കിയത്. അതിനുശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്നത്. 120 അംഗ പാര്‍ലമെന്റിലെ 71 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കി 49 സീറ്റുകള്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വീതിച്ചു നല്‍കും.

കഴിഞ്ഞ വര്‍ഷം ആദ്യം ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളികളില്‍ വെള്ളക്കാരനായ യുവാവ് നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരേ കര്‍ശന നിലപാടുകള്‍ എടുത്തതും ഈ വര്‍ഷം കോവിഡ് നിയന്ത്രിക്കുന്നതില്‍ െകെവരിച്ച വിജയവും 40 കാരിയായ ജസീന്തയുടെ ജനപിന്തുണ വര്‍ധിപ്പിച്ചു. കോവിഡ് നിയന്ത്രണത്തില്‍ ഫലപ്രദവും ശക്തവുമായ നിലപാടുകളാണ് ജസീന്ത െകെക്കൊണ്ടത്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കേവലം 25 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 50ല്‍ താഴെ മാത്രമാണ് ന്യൂസിലന്‍ഡില്‍ നിലവിലുള്ള കോവിഡ് രോഗികള്‍.

ക്രൈസ്റ്റ് ചര്‍ച്ച് വെടിവെയ്പില്‍ മരിച്ചവരുടെ വീടുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ഒരു കുഞ്ഞിന് ജന്മം കൊടുത്തതും ജസീന്തയെ വാര്‍ത്തകളില്‍ കൊണ്ടുവന്നിരുന്നു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതടക്കമുള്ള പ്രതിസന്ധികളിലും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന ജസീന്തയുടെ നിലപാടുകള്‍ അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം രണ്ടു ഹിതപരിശോധനകളും നടന്നു. ദയാവധവും കഞ്ചാവു ഉപയോഗവും അനുവദിക്കുന്നതു സംബന്ധിച്ചുള്ള വോട്ടെടുപ്പുകളുടെ ഫലം 30നു പ്രഖ്യാപിക്കും. ദയാവധത്തിന്റെ കാര്യത്തില്‍ ജനഹിതം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ കഞ്ചാവ് ഉപയോഗത്തെ സംബന്ധിച്ച് ഭൂരിപക്ഷം അനുകൂലിച്ചാലും സര്‍ക്കാരിന് എന്തുവേണമെന്ന് തീരുമാനിക്കാം. ഇത് അനുവദിച്ചാല്‍ ഉഗാണ്ടക്കും കാനഡയ്ക്കും ശേഷം കഞ്ചാവ് നിയമപരമാകുന്ന മൂന്നാമത്തെ രാജ്യമാകും ന്യൂസിലന്‍ഡ്.

ലേബര്‍പാര്‍ട്ടിയുടെ ജനക്ഷേമകരമായ പരിപാടികളുടെ അംഗീകാരം കൂടിയായിരുന്നു തെരഞ്ഞെടുപ്പിലെ വിജയം. സാമ്പത്തിക ഉന്നമനത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ജനങ്ങള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തിലും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ െകെകാര്യം ചെയ്യുന്ന കാര്യത്തിലും ജസീന്തയുടെ സര്‍ക്കാര്‍ വിജയിച്ചിരുന്നു. അക്രമികളേയും കൊലപാതകികളേയും അമര്‍ച്ചചെയ്യുന്നതിനും തോക്ക് നിരോധിക്കുന്നതിനുമെല്ലാം ധീരവും ശക്തവുമായ നടപടികളെടുത്തു.

വംശീയവും വര്‍ഗീയവും പ്രാദേശികവുമായ വികാരങ്ങളെ ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പല രാജ്യങ്ങളിലും വലതുപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പല തെരഞ്ഞെടുപ്പുകളിലും വലതുപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ രണ്ടു തട്ടുകളിലാക്കി വര്‍ഗീയതയുടേയും വംശീയതയുടേയും പേരില്‍ വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോലും വര്‍ഗീയ-വംശീയ വികാരം ആളിക്കത്തിക്കാന്‍ അവിടുത്തെ ഭരണപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

ന്യൂസിലാന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയം ലോകത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശം പകര്‍ന്നു നല്‍കുന്നതാണ്. വലതുപക്ഷത്തെ വെല്ലുവിൡാനുള്ള കരുത്ത് ലോകത്തില്‍ ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോഴുമുണ്ടെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.

കോവിഡ് െവെറസിന്റെ വന്‍വ്യാപനത്തിനെതിരായി ഫലപ്രദവും ശക്തവുമായ നടപടികള്‍ െകെക്കൊള്ളുന്ന കാര്യത്തില്‍ വന്‍കിട മുതലാളിത്ത രാജ്യങ്ങള്‍ ഇപ്പോഴും വിമുഖത കാട്ടുകയാണ്. കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെടുന്ന സര്‍ക്കാരുകള്‍ക്കെതിരായി ശക്തമായ ജനവികാരം വിവിധ രാജ്യങ്ങളില്‍ അലയടിച്ചുയരുകയാണ്.

കോവിഡ് പ്രതിരോധം ഫലപ്രദമായി നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തയ്ക്കും അവരുടെ ലേബര്‍ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ ജനം കേവലഭൂരിപക്ഷം നല്‍കുകയും ചെയ്തു. ഈ ചുവരെഴുത്ത് വായിക്കാനും അതിന് അനുസൃതമായ ശക്തമായ നടപടികള്‍ കോവിഡ്-19ന്റെ കാര്യത്തില്‍ സ്വീകരിക്കാനും ലോകത്തെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തയാറാകേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടികളായിരിക്കും ഇവര്‍ക്ക് നേരിടേണ്ടിവരിക.

''ദൈവത്തിന്റെ സ്വന്തം നാട് ''

െദെവത്തിന്റെ സ്വന്തം നാടെന്നാണു ന്യൂസിലാന്‍ഡുകാര്‍ തങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നത്. കേരളത്തിന്റേതുപോലെ ന്യൂസിലന്‍ഡിന്റെയും ടൂറിസ്റ്റ് പരസ്യവാചകമാണിത്. തോമസ് ബ്രോക്കണ്‍ എന്ന കവിയാണ് ആദ്യമായി ന്യൂസിലാന്‍ഡിനെ ഇപ്രകാരം വിശേഷിപ്പിച്ചത്. ശാന്തസമുദ്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലുള്ള ന്യൂസിലന്‍ഡ്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാരായ യൂറോപ്യന്‍ വംശജര്‍.

തദ്ദേശീയരായ മാവോറി വംശജര്‍ ന്യൂനപക്ഷമാണ്. 1769-ല്‍ ബ്രിട്ടീഷ് പര്യവേഷകനായ ജയിംസ് കുക്ക് ന്യൂസിലന്‍ഡിലെത്തി. സറ്റേറ്റന്‍ഡ് ലന്‍ഡെന്നും നോവാസിലാന്‍ഡെന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ ന്യൂസിലന്‍ഡ് എന്നു വിളിച്ചത് ഇദ്ദേഹമാണ്. 1840-ലെ വെയിറ്റിയാങ്ഗി കരാര്‍പ്രകാരം ന്യൂസിലാന്‍ഡ് ബ്രിട്ടന്റെ പൂര്‍ണനിയന്ത്രണത്തിലായി. 1907 സെപ്റ്റംബര്‍ 26ന് ന്യൂസിന്‍ഡിന് ഡൊമനിയന്‍ പദവി ലഭിച്ചു. 1947-ല്‍ രാജ്യം പൂര്‍ണസ്വാതന്ത്ര്യം പ്രാപിച്ചു.

ബ്രിട്ടീഷ് രാജ്ഞിയാണ് ഇപ്പോഴും നോമിനല്‍ ഭരണത്തലവന്‍. ഗവര്‍ണര്‍ ജനറല്‍ രാജ്ഞിയെ പ്രതിനിധാനം ചെയ്യുന്നു. ഭരണനേതൃത്വം തെരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിക്കാണ്. തെക്കുപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലാണ് ന്യൂസിലന്‍ഡ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. നോര്‍ത്ത് ഐലന്‍ഡും സൗത്ത് ഐലന്‍ഡുമാണു പ്രധാന ദ്വീപുകള്‍. ആദ്യമായി എവറസ്റ്റ് കീഴടക്കിയ വ്യക്തികളില്‍ ഒരാളായ എഡ്മണ്ട് ഹിലാരി ന്യൂസിലാന്‍ഡ്കാരനാണ്.

വനിതകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയ രാജ്യമാണ് ന്യൂസിലന്‍ഡ്. 1893 നവംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവിടെ വനിതകള്‍ വോട്ടുചെയ്തു. ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തലസ്ഥാനനഗരമാണ് ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വില്ലിങ്ടണ്‍. വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ തോല്‍പ്പിച്ച ആര്‍തര്‍ വെല്ലസ്‌ലിയുടെ സ്മരണാര്‍ത്ഥമാണ് നഗരത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. 50 ലക്ഷം മാത്രമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ.

(ലേഖകന്റെ ഫോണ്‍: 9847132428)



from mangalam.com https://ift.tt/31Mh0Rh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages