മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിനെ അപകീർത്തിപ്പെടുത്താൻ നടന്ന ആസൂത്രിത ശ്രമത്തെപ്പറ്റി അന്വേഷണം തുടങ്ങി. പോലീസിനെയും പോലീസ് മേധാവിയെയും സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിക്കാൻ 80,000 വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മുംബൈ പോലീസിനെതിരായ വ്യാജപ്രചാരണങ്ങൾക്കെതിരേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി സൈബർ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രശ്മി കരന്ദികർ അറിയിച്ചു. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് പ്രചാരണം നടത്തിയവർക്കെതിരേയാണ് ഒരു കേസ്. മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ഔദ്യോഗിക ട്വിറ്റർ പേജിന്റെ വ്യാജ പകർപ്പുകളുണ്ടാക്കി പ്രചരിപ്പിച്ചതിന്റെ പേരിലാണ് രണ്ടാമത്തെ കേസ്. മുംബൈ പോലീസിനും മഹാരാഷ്ട്ര സർക്കാരിനുമെതിരേ പ്രചാരണം നടത്തുകയും പോലീസ് മേധാവിയെ അവഹേളിക്കുകയുമായിരുന്നു വ്യാജ അക്കൗണ്ടുകളുണ്ടാക്കിയവരുടെ ദൗത്യം. ഇറ്റലി, ജപ്പാൻ, പോളണ്ട്, സ്ലൊവേനിയ, തുർക്കി, തായ്‌ലൻഡ്, റൊമേനിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. വിദേശ ഭാഷകളിലും പ്രചാരണമുണ്ടായി. ‘ജസ്റ്റിസ് ഫോർ സുശാന്ത്’ എന്ന ഹാഷ് ടാഗിലായിരുന്നു പ്രചാരണം. പ്രചാരണം ആസൂത്രണം ചെയ്തത് ബി.ജെ.പി. നേതാക്കളെന്ന് ഗവേഷകർ സുശാന്ത് കേസിൽ മുംബൈ പോലീസിനെതിരേ നടന്ന ആസൂത്രിത പ്രചാരണത്തിനു പിന്നിൽ ബി.ജെ.പി.യായിരുന്നെന്ന് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സുശാന്തിന്റെ മരണത്തിനു പിന്നാലെ മുംബൈ പോലീസിനുനേരെ സംഘടിതാക്രമണമുണ്ടായെന്നും അതിൽ മുഖ്യപങ്കുവഹിച്ചത് ബി.ജെ.പി. നേതാക്കളാണെന്നുമാണ് ‘അനാട്ടമി ഓഫ് എ റൂമർ’ എന്ന ശീർഷകത്തിലുള്ള പ്രബന്ധത്തിന്റെ കണ്ടെത്തൽ. മിഷിഗൺ സർവകലാശാലയിലെ ജോയ്ജീത് പാലും മൈക്രോസോഫ്റ്റ് റിസർച്ചിലെ ഗവേഷകരായ സയ്യജ് സൈനബ് അക്തർ, അങ്കുർ ശർമ, ഹിമാംശി നേഗി എന്നിവരും ചേർന്നാണ് പഠനം നടത്തിയത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതക സാധ്യത തീരെയില്ലെന്നും ഫൊറൻസിക് ഫലം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധർ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് അപവാദ പ്രചാരണം നടത്തിയവർക്കെതിരേ മുംബൈ പോലീസ് നടപടി തുടങ്ങുന്നത്. സുശാന്തിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയ കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാരും ഫൊറൻസിക് പരിശോധന നടത്തിയ കലീനയിലെ ഫൊറൻസിക് ലബോറട്ടറിയും നേരത്തേ കണ്ടെത്തിയിരുന്നു. കേസന്വേഷണം നടത്തിയ മുംബൈ പോലീസിന്റെ നിഗമനവും അതുതന്നെയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3dcZ4DO
via
IFTTT
No comments:
Post a Comment