ഒറ്റ ഡോസിന് വില 15.59 കോടി രൂപ; കോഴിക്കോട്ട് രോഗിയായ കുട്ടിക്ക് മരുന്ന് സൗജന്യമായി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 18, 2020

ഒറ്റ ഡോസിന് വില 15.59 കോടി രൂപ; കോഴിക്കോട്ട് രോഗിയായ കുട്ടിക്ക് മരുന്ന് സൗജന്യമായി നല്‍കി

കോഴിക്കോട്: ഒറ്റ ഡോസിന് ലോകത്ത് ഏറ്റവും വിലക്കൂടുതലുള്ള മരുന്നുകളിലൊന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ രോഗിയായ പെൺകുട്ടിക്ക് നൽകി. 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കൻ ഡോളർ)വിലയുള്ള മരുന്ന് 23 മാസം പ്രായമുള്ള കുട്ടിക്ക് ലഭിച്ചത് തികച്ചും സൗജന്യമായി. ഗുരുതര ജനിതകപ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോൾഗെൻസ്മ (zolgensma) എന്ന ഇൻജക്ഷൻ മരുന്നാണ് ഈമാസം ഏഴിന് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് നൽകിയത്. ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞായിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാലാണ് കുട്ടിയെ ചികിത്സിച്ചത് . കോഴിക്കോട് ഗവ. മെഡിക്കൽകോളേജിൽനിന്ന് റഫർ ചെയ്യപ്പെട്ടാണ് കുട്ടി മിംസിലെത്തിയത്. കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കാറുള്ള മരുന്നുമൂലം ഈ കുഞ്ഞിന് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായില്ല. രണ്ടു ദിവസം നേരിയ പനിയുണ്ടായതുമാത്രം. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രി വിട്ടു. പൂർണ ഫലപ്രാപ്തി ലഭിക്കുമോ എന്നത് ഇപ്പോൾ വിലയിരുത്താറായിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. എസ്.എം.എ. രോഗാവസ്ഥയിലുള്ള കുട്ടികൾക്ക് അസ്ഥിക്ഷയം, ചലനശേഷി ഇല്ലാത്ത അവസ്ഥ എന്നിവ കാണാറുണ്ട്. ചിലർ രണ്ടുവയസ്സിനുള്ളിൽ മരിച്ചുപോകും -അവർ പറഞ്ഞു. രണ്ടുവയസ്സുവരെമാത്രമേ ഈ മരുന്ന് കുത്തിവെക്കാൻ ഫെഡറൽ ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിട്ടുള്ളൂ. കഴിഞ്ഞവർഷം മേയ് മാസത്തിലാണ് പുതിയ മരുന്നിന് അനുമതിയായത്. ഇന്ത്യയിൽ ഇതുവരെ അഞ്ചുകുഞ്ഞുങ്ങളിലേ പ്രയോഗിച്ചിട്ടുള്ളൂ. ഒരാളിൽ ഒറ്റത്തവണയേ പ്രയോഗിക്കാവൂ. ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന മുഖേനയാണ് സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെടുന്നത്. മരുന്നുകമ്പനിയുടെ പേരുവെളിപ്പെടുത്തരുതെന്ന് കമ്പനിയും ഡോക്ടറുമായി കരാറുണ്ട്. ഉത്പാദകരായ ആഗോള വമ്പൻ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായാണ് കുട്ടിക്ക് മരുന്നുകിട്ടിയത്. കരുണാർദ്രമായ ഉപയോഗത്തിനായി അവർ ലോകത്തെ 100 കുട്ടികൾക്ക് ഡോക്ടർമാർമുഖേന മരുന്നുനൽകിയപ്പോൾ കോഴിക്കോട്ടെ കുഞ്ഞും ഉൾപ്പെടുകയായിരുന്നു. രോഗം നേരത്തേ കണ്ടെത്തുന്നതാണ് എസ്.എം.എ. തകരാറുള്ള കുട്ടികളെ സംബന്ധിച്ച് ഏറ്റവുംപ്രധാനം. ഇന്ത്യയിൽ മൂന്നുകുട്ടികളിൽ മരുന്ന് പ്രയോജനപ്പെട്ടിട്ടുണ്ട്. പത്തുവർഷംനീണ്ട ഗവേഷണത്തിനുശേഷമാണ് ഈ മരുന്ന് വികസിപ്പിച്ചത്. അഞ്ചുവർഷംമുമ്പ് മരുന്ന് കണ്ടെത്തിയെങ്കിലും കഴിഞ്ഞ വർഷമാണ് പ്രയോഗിക്കാൻ അനുമതിയായത്. - ഡോ. സ്മിലു മോഹൻലാൽ (ആസ്റ്റർ മിംസ്, കോഴിക്കോട്)


from mathrubhumi.latestnews.rssfeed https://ift.tt/3m0CMZ6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages