തിരുവനന്തപുരം/ ബെംഗളൂരു: റിയാദിൽനിന്ന് നാടുകടത്തിയ ഭീകരപ്രവർത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങൾ അതിരഹസ്യമായിട്ടായിരുന്നു എൻ.ഐ.എ. ചെയ്തിരുന്നത്. വൈകീട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂർ വിമാനത്താവളത്തിനുള്ളിൽവെച്ചുതന്നെ ചോദ്യംചെയ്തു. റിയാദിൽനിന്ന് ലുക്ക് ഔട്ട് സർക്കുലർ നൽകിയതുമുതൽ റോ നിരീക്ഷണം ഇവർക്കുമേൽ ഉണ്ടായിരുന്നു. അറസ്റ്റ് നടത്താൻ കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തി. ഇവർ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എൻ.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്. കേരള പോലീസിനെയോ ഇന്റലിജൻസ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്. 2008-ലെ ബെംഗളൂരു സ്ഫോടനക്കേസിലെ 32-ാം പ്രതിയാണ് ഷുഹൈബ്. 2008 ജൂലായ് 25-നാണ് ബെംഗളൂരുവിൽ ഒമ്പതിടങ്ങളിലായി സ്ഫോടന പരമ്പരയുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയിൽ അന്തിമഘട്ടത്തിലാണ്. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനി 31-ാം പ്രതിയാണ്. കേസിലെ നാലു പ്രതികൾ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ 32 പ്രതികളിൽ 26 പേരും മലയാളികളാണ്. കേസിൽ ഏഴു പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എട്ടിലധികം സ്ഫോടനക്കേസുകളിൽ ഷുഹൈബ് ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട് സ്ഫോടനക്കേസുമായി ഇയാൾക്കു ബന്ധമുണ്ടെന്നു സംശയിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/32OIy9d
via
IFTTT
No comments:
Post a Comment