ന്യൂഡൽഹി: ശബ്ദത്തെക്കാൾ ആറിരട്ടി വേഗത്തിൽ മിസൈലുകൾക്കു കുതിക്കാൻ വഴിയൊരുക്കുന്ന നിർണായക പരീക്ഷണവിജയവുമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുശേഷം ൈഹപ്പർസോണിക് രംഗത്ത് അഭിമാനനേട്ടം കൈവരിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ. എയർബ്രീത്തിങ് സാങ്കേതികത ഉപയോഗിച്ചുള്ള ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളാണ് ഒഡിഷയിൽ പരീക്ഷണവിജയം കണ്ടത്. ഭാവിയിൽ റോക്കറ്റുകൾക്കും മിസൈലുകൾക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ. ഇന്ധനത്തിന്റെ ജ്വലനത്തിനാവശ്യമായ ഓക്സിജൻ നൽകാൻ ഓക്സിഡൈസറുമായാണ് സാധാരണ റോക്കറ്റ് അല്ലെങ്കിൽ മിസൈൽ ഉണ്ടാവുക. എന്നാൽ, വാഹനത്തിന്റെ വേഗം സൂപ്പർ സോണിക് തലമെത്തുമ്പോഴേക്കും ശക്തമായ വായുമർദം ഉണ്ടാകും. സാധാരണ ഉപയോഗിക്കുന്ന റാംജെറ്റ് എൻജിനുകളുടെ പ്രവർത്തനക്ഷമത വായുമർദംകാരണം കുറയും. പുതിയ സ്ക്രാംജെറ്റ് സാങ്കതികവിദ്യയിലുള്ള വാഹനം അതിവേഗത്തിലാവുമ്പോൾ ഇന്ധനജ്വലനത്തിന് വായുമർദംതന്നെ പ്രയോജനപ്പെടുത്തും. ഓക്സിഡൈസർ ഇല്ലാതെതന്നെ ജ്വലനം നടക്കും. ഈ തലത്തിലെത്തിയാൽ ലോഞ്ച് വാഹനത്തിൽനിന്ന് വേർപെട്ട് റോക്കറ്റിനോ മിസൈലിനോ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാം. ഇതാണ് ഇന്ത്യ പരീക്ഷിച്ചു വിജയിപ്പിച്ചത്. ലോഞ്ച് വാഹനം വീണ്ടും ഉപയോഗിക്കാനാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഒഡിഷയിലെ വീലർ ദ്വീപിലുള്ള എ.പി.ജെ. അബ്ദുൽ കലാം ലോഞ്ച് കോംപ്ലക്സിലായിരുന്നു പരീക്ഷണം. സോളിഡ് റോക്കറ്റ് േമാട്ടോർ ഉപയോഗിച്ച് വിക്ഷേപണത്തറയിൽനിന്നുയർന്ന വാഹനത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽെവച്ച് ഏറോഡൈനാമിക് താപകവചങ്ങൾ വേർപെട്ടു. വിക്ഷേപണ വാഹനത്തിൽനിന്ന് വേർപെട്ട ക്രൂസ് വാഹനം പ്രതീക്ഷിച്ചപോലെത്തന്നെ വായുവിനെ ഇന്ധനമാക്കി. സെക്കൻഡിൽ രണ്ടുകിലോമീറ്റർ എന്ന കണക്കിൽ ശബ്ദത്തെക്കാൾ ആറിരട്ടി വേഗത്തിലായിരുന്നു കുതിപ്പ്. പ്രവർത്തനം പ്രതീക്ഷിച്ചപോലെ കൃത്യമായിരുന്നുവെന്ന് ഡി.ആർ.ഡി.ഒ. അറിയിച്ചു. വിക്ഷേപണം, വിക്ഷേപണ വാഹനം എന്നിവയെ വിവിധ റഡാറുകൾ നിരീക്ഷിച്ചിരുന്നു. വിക്ഷേപണ വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിക്കാൻ ബംഗാൾ ഉൾക്കടലിൽ കപ്പലും വിന്യസിച്ചിരുന്നു. ഡി.ആർ.ഡി.ഒ.യുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ അഭിനന്ദിച്ചു. വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ശാസ്ത്രജ്ഞരെയും ഡി.ആർ.ഡി.ഒ. ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡിയും അഭിനന്ദിച്ചു. ഹൈപ്പർസോണിക് ശബ്ദത്തെക്കാൾ രണ്ടും മൂന്നും മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നവയാണ് സോണിക് വാഹനങ്ങൾ. അന്തരീക്ഷത്തിൽ സെക്കൻഡിൽ 343 മീറ്ററാണ് ശബ്ദവേഗം. സെക്കൻഡിൽ 1000 മീറ്റർ വേഗത്തിനുമുകളിൽ കുതിക്കുന്ന വിമാനങ്ങളും റോക്കറ്റുകളും മിസൈലുകളും സൂപ്പർസോണിക് വിഭാഗത്തിലാണ്. ഇത് ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയിൽ അധികമായാൽ ഹൈപ്പർസോണിക് ആയി. ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത്തിൽവരെ പോകുന്ന മിസൈലുകൾ റഷ്യയ്ക്കുണ്ട്. Content Highlights:India Successfully test Hyper Sonic demonstrator Vehicle
from mathrubhumi.latestnews.rssfeed https://ift.tt/2DDVOUt
via
IFTTT
No comments:
Post a Comment