സെപ്റ്റംബർ 7: ഉമ്മൻചാണ്ടിയുടെ ഒരു ദിവസം പുലർച്ചെ 5 മണി ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ പുലർച്ചെതന്നെ കുഞ്ഞൂഞ്ഞിന്റെ മൗനധ്യാനം. പ്രഭാതമുണരുംമുമ്പേ ഉമ്മൻചാണ്ടി ഉണരുന്നു. വീട്ടിൽ ഏറ്റവുമവസാനം ഉറങ്ങുന്ന അദ്ദേഹം രാവിലെ ഏറ്റവുമാദ്യംതന്നെ എഴുന്നേൽക്കുന്നു. പിന്നെ അഞ്ചുമിനിറ്റ് വേദപുസ്തക വായന. ഊൺമേശയിൽ അപ്പോഴേക്കുമെത്തുന്ന നാലു പത്രങ്ങൾക്കു മുന്നിലാണ് പിന്നത്തെ രണ്ടുരണ്ടര മണിക്കൂർ. ഒരു ഗ്ലാസ് ചായയോടൊപ്പം മൂന്ന് മലയാള പത്രങ്ങളും ഒരു ഇംഗ്ലീഷ് പത്രവും ഉള്ളിൽച്ചെന്നുകഴിഞ്ഞപ്പോഴേക്കും ഗൺമാന്റെ ഓർമപ്പെടുത്തൽ. സാർ അവര് വന്നു... എട്ടുമണി വന്നത് പൂജപ്പുരയിൽനിന്നുള്ള മൂന്നു മക്കളും ഒരമ്മയും. 'ഭർത്താവ് ഉപേക്ഷിച്ചുപോയി. മലപ്പുറത്തെവിടെയോ ആണെന്നു കേൾക്കുന്നു. അന്വേഷിച്ചു തരണം' അമ്മയെയും മക്കളെയും ആശ്വസിപ്പിച്ച് വേണ്ടതു ചെയ്യാമെന്ന് ഉറപ്പുകൊടുത്ത് ഉമ്മൻചാണ്ടി മടക്കിയയച്ചു. വേണ്ടതു ചെയ്തുകഴിഞ്ഞിട്ടാണ് അടുത്തയാളെ കണ്ടത്. അമ്മയും മക്കളും പോയി. ഖദർധാരികൾ ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടായും വന്നുതുടങ്ങി. ഒമ്പതുമണി ആളൊന്നൊതുങ്ങി. എന്തേലും കഴിച്ചിട്ടു വരാം. മേശപ്പുറത്ത് ദോശയും ചമ്മന്തിയും സാമ്പാറും. മറിയാമ്മ അടുത്ത് കൂട്ടിന്. 'ഇപ്പോ പച്ചക്കറിയാ കൂടുതലും. അതുകൊണ്ട് ഇച്ചിരിയുണ്ടായിരുന്ന ഷുഗറങ്ങ് പോയി'- ബാവ(മറിയാമ്മ) പറയുന്നതു ശരിവച്ചുകൊണ്ട് കുഞ്ഞിന്റെ ചെറുചിരി. നാട്ടിൽ കോവിഡ് വന്നതുകൊണ്ടുള്ള ഗുണമാണ്. വേണ്ടപ്പെട്ടവരൊക്കെ തിരക്കിന്റെ കൂടെപ്പോകാതെ ഇവിടെയുണ്ട്. മുകളിൽനിന്ന് പപ്പയുടെ മറിയക്കുട്ടി പടിയിറങ്ങി വരുന്നു. ടെക്നോപാർക്കിലെ ഏണസ്റ്റ് ആൻഡ് യങ്മാൻ കമ്പനിയുടെ പ്രോജക്ട് മാനേജരാണ് മൂത്തമകൾ മറിയ. ലോക്ഡൗൺ തുടങ്ങിയതു മുതൽ വർക്ക് ഫ്രം ഹോം ആണ്. അല്ലെങ്കിലും മിക്കപ്പോഴും മറിയയും മകൻ എഫിനോവയും പപ്പയ്ക്കും അമ്മയ്ക്കുമൊപ്പമാണ്. പത്തുമണി രാഷ്ട്രീയപ്രവേശത്തിന്റെ സുവർണജൂബിലി ആഘോഷത്തിന് മുന്നോടിയായി മാധ്യമങ്ങളുടെ അന്വേഷണവിളികൾ. എല്ലാവർക്കും മറിയ സമയം നൽകി കുറിച്ചുവെക്കുന്നു. പതിനൊന്നുമണി ചില ബന്ധുക്കൾ വന്നു. ഉമ്മൻചാണ്ടി ഓഫീസ് മുറിയിയുടെ ഗൗരവത്തിൽനിന്ന് സ്വീകരണമുറിയിയുടെ ഊഷ്മളതയിലേക്ക് പെട്ടെന്നലിഞ്ഞു. പുതുപ്പള്ളിക്കാരുടെ കാറ്റടിക്കുന്നതേ കുഞ്ഞിന് ഊർജമായെന്ന് മറിയാമ്മ, 'പിള്ളാരും പുതുപ്പള്ളിക്കാരും സാക്ഷി, കുഞ്ഞങ്ങനാണ്.' പന്ത്രണ്ടര വിശേഷം പറയാൻ വീണ്ടും സ്വീകരണമുറിയിൽ. ക്ഷീണമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ള ഹെൽത്ത് ടോണിക്ക് പുതുപ്പള്ളിയിൽപ്പോയി കിട്ടിയിട്ടാണ് വരവെന്ന് മറിയാമ്മ. എത്ര തിരക്കിലും ബുദ്ധിമുട്ടിലും എല്ലാ ശനിയാഴ്ചയിലും ജഗതിയിലെ പുതുപ്പള്ളി വീട്ടിൽനിന്ന് കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് പോകും. അവിടെ രണ്ടുദിവസം നിൽക്കുമ്പോൾ ഉഷാറാകും. ഒന്നരയായി അവിയലും തോരനും ചൂടുവെള്ളവുമൊക്കെയായി ലളിതമായ ഊണ്. ഉച്ചയുറക്കമില്ല. കോവിഡിനു മുൻപായിരുന്നെങ്കിൽ ഉച്ചയ്ക്കെപ്പോഴെങ്കിലും വന്ന് കഴിച്ചിട്ടുപോകാറാണ് പതിവ്. പിന്നെ രാത്രി പത്തുപത്തരയ്ക്കാണ് തിരിച്ചുവരിക. ഈ വീട്ടിൽ മണിക്കൂറുകൾ മിനിറ്റുകൾപോലെ കടന്നുപോകുന്നു. അതിനിടയിൽ ഓഫീസ് മുറിയിൽനിന്ന് അകത്തേക്കും പുറത്തേക്കും കേരളംകണ്ട മികച്ച ജനകീയന്റെ ആരെയും ശല്യപ്പെടുത്താതെയുള്ള കാലൊച്ചകൾ. മൂന്നുമണി ഒറ്റയ്ക്കും കൂട്ടായും ഇരുന്നൂറുപേരെങ്കിലും വന്നുപോയി. തിരഞ്ഞെടുപ്പ് ചർച്ചകളുമായി കുട്ടനാട്ടിൽനിന്നുള്ള പാർട്ടിപ്രവർത്തകരെത്തി. രഹസ്യചർച്ച അൽപം നീണ്ടു. വെളിയിൽ വീണ്ടും ഒരു ജനസമ്പർക്കത്തിനുള്ള ആളുകളുണ്ട്. മാതൃകാ കോൺഗ്രസ് പ്രവർത്തകന്റെ ജീവിതം സമയം നോക്കാതെ മുന്നേറി.
from mathrubhumi.latestnews.rssfeed https://ift.tt/35rnvLB
via
IFTTT
No comments:
Post a Comment