നെടുമങ്ങാട്: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസിൽ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ ഇരുമുന്നണികളും. പ്രതികളെ അടൂർ പ്രകാശ് എം.പി. സഹായിച്ചെന്ന ആരോപണം സി.പി.എം. കടുപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡി.കെ. മുരളി എം.എൽ.എക്കും ഡി.വൈ.എഫ്.ഐ. നേതാവ് എ.എ. റഹീമിനുമെതിരേ അടൂർ പ്രകാശും രംഗത്തെത്തിയതോടെ രാഷ്ട്രീയ പോർവിളികളായി. പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽവിളിച്ചെന്ന് മന്ത്രി ഇ.പി. ജയരാജൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കോടിയേരി ബാലകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും അടൂർ പ്രകാശിനെതിരേ രംഗത്തെത്തി. അടൂർ പ്രകാശിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരുവിചാരിച്ചാലും നടക്കില്ലെന്നും പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതൃത്വം പ്രതിരോധം തീർത്തു. അടൂർ പ്രകാശിനെതിരായ ആരോപണം തെളിയിക്കാൻ ജയരാജൻ തയ്യാറാവണമെന്നും ഇല്ലെങ്കിൽ രാജിവെക്കണമെന്നും കെ. മുരളീധരനും ആവശ്യപ്പെട്ടു. കൊലപാതകത്തിന്റെ കാരണങ്ങൾക്ക് തുടക്കം ഡി.കെ. മുരളി എം.എൽ.എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ് അടൂർ പ്രകാശിന്റ ആരോപണം. തേമ്പാമൂടിന് സമീപമുള്ള വേങ്കമലയിൽ വെച്ചുണ്ടായ ചിലപ്രശ്നങ്ങളാണ് കൊലപാതകത്തിന് അടിസ്ഥാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തന്റെ മകന് അത്തരം ബന്ധങ്ങളൊന്നുമില്ലെന്നും തന്നെയും കുടുംബത്തെയും വർഷങ്ങളായി നാട്ടുകാർക്ക് അറിയാമെന്നുമുള്ള മറുപടിയുമായി ഡി.കെ. മുരളിയും രംഗത്തെത്തി. ഇതോടെയാണ് കേസിന്റെ രാഷ്ട്രീയഗതി മാറിയത്. ഏത് അന്വേഷണവും നേരിടാമെന്നും കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പുലർച്ചെ 2.35-ന് വെഞ്ഞാറമ്മൂട് സ്റ്റേഷനിലെത്തി കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന ഷഹിന് ക്ലാസെടുത്തെന്നും ഇത് പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു. കേസന്വേഷണത്തിൽ പ്രശ്നത്തിന് തുടക്കംകുറിച്ചവരെക്കൂടി ഉൾപ്പെടുത്തണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണം അടൂർ പ്രകാശിലേക്ക് നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞാണ് തന്റെയും മകന്റെയും പേര് വലിച്ചിഴയ്ക്കുന്നതെന്നുമാണ് ഡി.കെ. മുരളി പറയുന്നത്. പ്രസ്താവന പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlight: venjaramoodu murder case
from mathrubhumi.latestnews.rssfeed https://ift.tt/2YWSuuX
via
IFTTT
No comments:
Post a Comment