കോട്ടയം: കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിനു മുകളിലായതോടെ സമ്പർക്കപട്ടിക തയ്യാറാക്കൽ ശ്രമകരമായി. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതിനു മുമ്പ് പോസിറ്റീവായവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ രണ്ട് ദിവസംകൊണ്ട് കണ്ടെത്തി അവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കഴിഞ്ഞിരുന്നു. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചതോടെ മൂന്നുനാല് ദിവസങ്ങൾ കൊണ്ടാണ് ഒരു രോഗിയുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത്.മതിയായ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്- 1808, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന്- 1807, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്- 876, ഹെൽത്ത് സൂപ്പർവൈസർ- 168, ടെക്നിക്കൽ അസി. ഗ്രേഡ് രണ്ട്- 34, ടെക്നിക്കൽ അസി. ഗ്രേഡ് ഒന്ന്- 12 എന്നിങ്ങനെയാണ് സ്ഥിരം തസ്തികകളുടെ എണ്ണം. കോവിഡ് വ്യാപിച്ചതോടെ കരാർ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിച്ചെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. നൂറിൽപ്പരം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തും 941 ഗ്രാമപ്പഞ്ചായത്തുകളുമാണുള്ളത്. നൂറിലധികം പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സമ്പർക്കപട്ടിക തയ്യാറാക്കുന്നതിനായി വൈറസ് ബാധിതന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി 14-ാം ദിവസം വരെയുള്ള ബന്ധമാണ് പരിഗണിക്കുക. ഒരു മീറ്ററിനുള്ളിൽ കുറഞ്ഞത് 15 മിനിറ്റ് സമയം വൈറസ് ബാധിതനോടൊപ്പം ചെലവഴിച്ചവരെ ഹൈറിസ്‌ക് പ്രൈമറി കോൺടാക്ടുകളായി പരിഗണിക്കും. വൈറസ് ബാധിതർ ഉപയോഗിച്ച ഉപകരണങ്ങൾ, പാത്രങ്ങൾ, തുണികൾ തുടങ്ങിയവ മാസ്‌കോ െെകയുറയോ ഉപയോഗിക്കാതെ കൈകാര്യം ചെയ്തവരെയും പരിഗണിക്കും. തുടർന്ന് ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഇവരുടെ സമ്പർക്കപട്ടിക തയ്യാറാക്കലാണ് ആദ്യം ചെയ്യുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2F25E3n
via
IFTTT
No comments:
Post a Comment