തിരുവനന്തപുരം: വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് അടൂർ പ്രകാശ് എംപി. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ പ്രതികളായി വരാൻ സാധ്യതയുള്ള കോൺഗ്രസ് നേതാക്കളെ രക്ഷപെടുത്താൻ വേണ്ടിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലണ് കോടിയേരി സിബിഐ അന്വേഷണത്തെ തള്ളിക്കളയുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളേയും ഗൂഡാലോചനയേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പോലീസിന് കഴിയുമെന്ന് കോടിയേരി പറഞ്ഞു. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാൾ മികവ് കേരളാ പോലീസിനുണ്ട്. എൽഡിഎഫ് സർക്കാരിനെതിരേയുള്ള ബിജെപി- യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയർപ്പ് ഗന്ധം ഈ ആവശ്യത്തിൽ പരക്കുന്നുണ്ടെന്നും ലേഖനത്തിൽ കോടിയേരി പറയുന്നു. വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്ത് നൽകിയെന്ന് അടൂർ പ്രകാശ് എംപി അറിയിച്ചിരുന്നു . യഥാർത്ഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽകുറിച്ചു. ക്രിമിനൽ പശ്ചാത്തലം കാരണം സർവ്വീസിൽ പിരിച്ചു വിടാൻ ശുപാർശ ചെയ്യപ്പെട്ടയാളും സിപിഎം നേതാക്കളുടെ വിശ്വസ്തനായ തിരുവനന്തപുരം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. റൂറൽ എസ്.പിയെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിനിർത്തി അന്വേഷണ സംഘത്തെ സ്വതന്ത്രമാക്കണം. എന്നാൽ മാത്രമേ യഥാർത്ഥ പ്രതികളെയും ഈ കൊലപാതകത്തിലെ ഗൂഢാലോചനയും പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ. സിപിഎം നേതാക്കൾ തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാർട്ടിയിലെ വിഭാഗീയതയുമാണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്ന് സത്യസന്ധമായ അന്വേക്ഷണം പ്രതീക്ഷിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് സിബിഐ അന്വേക്ഷണം ആവശ്യപ്പെടുന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. Content Highlights: Kodiyeri Balakrishnan and Adoor Prakash on Venjaramoodu twin murder
from mathrubhumi.latestnews.rssfeed https://ift.tt/2F2KTog
via
IFTTT
No comments:
Post a Comment