ബെംഗളൂരു: മയക്കുമരുന്നുകേസിൽ അന്വേഷണം കന്നഡ സിനിമാമേഖലയിലെ പ്രമുഖരിലേക്കും. കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. നടി സഞ്ജന ഗൽറാണിയെ തിങ്കളാഴ്ച ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ രണ്ടാംപ്രതിയായ നടി രാഗിണി ദ്വിവേദി ബി.ജെ.പി.യിൽ ചേരാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്.അതിനിടെ, മലയാളികൾ ഉൾപ്പെട്ട ലഹരിമരുന്നുകേസിൽ ആഫ്രിക്കൻ സ്വദേശി ലോം പെപ്പർ സാംബയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ചോദ്യംചെയ്യും. സീരിയൽ നടി അനിഘയ്ക്കും എറണാകുളം സ്വദേശി മുഹമ്മദ് അനൂപിനും ലോം പെപ്പർ സാംബ ലഹരിമരുന്ന് എത്തിച്ചിരുന്നു. ഇവരുടെ ഫോണിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. അനിഘയ്ക്ക് മുഹമ്മദ് അനൂപിനെ പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജിംറിൻ അഷിക്ക് ലഹരിയിടപാടിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. മുഹമ്മദ് അനൂപിന്റെ മൊബൈൽഫോണിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇയാളെ എൻ.സി.ബി. കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. അനിഘയുടെ ഡയറിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ പലയിടങ്ങളിലും എൻ.സി.ബി. പരിശോധന നടത്തി. എറണാകുളത്തു നടന്ന ലഹരിപ്പാർട്ടികളിലേക്കും മയക്കുമരുന്നെത്തിച്ചത് ബെംഗളൂരുവിൽനിന്നാണ്. മുഹമ്മദ് അനൂപാണ് ഇതിനു നേതൃത്വംനൽകിയത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരു കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറുടെ മകൻ യാഷിന് മുംബൈ എൻ.സി.ബി. നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികൾക്ക് ഉന്നതബന്ധംബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തവരിൽ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ രാഷ്ട്രീയസമ്മർദമുണ്ടെന്നും ആരോപണമുണ്ട്. കോൺഗ്രസ്, ജെ.ഡി.എസ്. സർക്കാർ വീണതിനുശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ താരപ്രചാരകയായിരുന്നു രണ്ടാംപ്രതിയായ നടി രാഗിണി ദ്വിവേദി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബിവൈ. വിജയേന്ദ്രയോടൊപ്പം പ്രചാരണരംഗത്ത് രാഗിണി മുഴുവൻസമയവുമുണ്ടായിരുന്നു. രാഗിണി ദ്വിവേദിക്ക് ബി.ജെ.പി.യുമായി ഒരു ബന്ധമില്ലെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. പ്രതികൾക്ക് എന്ത് ഉന്നതബന്ധമുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് പറഞ്ഞു. ലഹരിക്കേസിൽ ഉൾപ്പെട്ട ഭൂരിപക്ഷംപേരും ഉന്നതരുമായി അടുത്ത ബന്ധമുള്ളവരാണ്. കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ആദിത്യ ആൽവ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവാണ്. അന്തരിച്ച മുൻമന്ത്രിയും ജെ.ഡി.എസ്. നേതാവുമായിരുന്ന ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ. ജീവരാജിന്റെ മകളെയാണ് വിവേക് ഒബ്റോയ് വിവാഹംചെയ്തത്. ആദിത്യയുടെ അമ്മ നന്ദിനി ആൽവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിനായി വിവേക് ഒബ്‌റോയ് എത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3lWQe0L
via
IFTTT
No comments:
Post a Comment