തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സി.ബി.ഐ. അന്വേഷണം ആരംഭിച്ചെങ്കിലും വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധന തുടരും. മറ്റൊരു ഏജൻസി എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത സാഹചര്യത്തിൽ വിജിലൻസിന്റെ പരിശോധന അപ്രസക്തമാകുമെങ്കിലും അത് തുടരാനാണ് സർക്കാർ നിർദേശം. സി.ബി.ഐ.യുടെ അന്വേഷണം വിദേശസഹായ നിയന്ത്രണനിയമം ലംഘിച്ചതിൽ ഊന്നിയുള്ളതായതിനാൽ പ്രാഥമിക പരിശോധന തുടരാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു. അതേസമയം, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന സി.ബി.ഐ. കേസിൽ മുഖ്യമന്ത്രിയിൽനിന്നും മന്ത്രിമാരിൽനിന്നും വിവരം തേടിയേക്കും. വിദേശസംഭാവനാ നിയന്ത്രണ നിയമലംഘനത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടായോ എന്നത് പരിശോധിക്കുന്നതിന്റെ ഭാഗമായാകും ഇത്. ലൈഫ് പദ്ധതി ചെർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയിൽനിന്നും തദ്ദേശഭരണവകുപ്പിന് കീഴിലുള്ളതിനാൽ ബന്ധപ്പെട്ട മന്ത്രിയിൽനിന്നും വിവരങ്ങൾ ആരായും. കമ്മിഷൻ സംബന്ധിച്ച് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായപ്രകടനം അദ്ദേഹത്തിൽനിന്ന് വിവരം ആരായുന്നതിലേക്കും എത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുനിന്ന് നേരിട്ട് ഫണ്ട് സ്വീകരിച്ചില്ലെന്നതാണ് സർക്കാരിന്റെ വാദമെങ്കിലും ലൈഫ് പദ്ധതി സർക്കാരിന്റേതാണെന്നതിനാൽ ഇവരിൽ നിന്നൊക്കെ സി.ബി.ഐ.ക്ക് വിവരംതേടേണ്ടിവരും. സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റിനെയും അന്വേഷണത്തിന്റെ ഭാഗമാക്കും. വിവരങ്ങൾ തേടൽ എളുപ്പമാക്കുന്നതിനും മറ്റുമാണത്.
from mathrubhumi.latestnews.rssfeed https://ift.tt/36bfo6k
via
IFTTT
No comments:
Post a Comment