ന്യൂഡൽഹി: യെസ് ബാങ്കിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായിരുന്ന ടി.എസ്. വിജയൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബാങ്കിൽനിന്ന് കിഫ്ബി 250 കോടി രൂപ പിൻവലിച്ചതെന്ന് ആരോപണമുള്ളതായി പാർലമെന്റിൽ ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ച ജാവേദ് അലിഖാൻ എം.പി. യെസ് ബാങ്കിൽനിന്ന് കിഫ്ബി പണം പിൻവലിച്ചതിനു പിന്നാലെ ടി.എസ്. വിജയൻ കിഫ്ബി ബോർഡിൽ ചേർന്നെന്ന് ജാവേദ് അലിഖാൻ ’മാതൃഭൂമി’യോട് പറഞ്ഞു.യെസ് ബാങ്കും ടി.എസ്. വിജയനും കിഫ്ബിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജാവേദ് അലിഖാൻ പറയുന്നതിങ്ങനെ: പണം പിൻവലിച്ചുകൊള്ളാൻ കിഫ്ബിക്ക് മുന്നറിയിപ്പ് നൽകിയത് ടി.എസ്. വിജയനാണെന്ന് ആരോപണമുണ്ട്. യെസ് ബാങ്കിന്റെ ആഭ്യന്തര വിവരമാണ് വിജയൻ പങ്കുവെച്ചത്. 2019 ഓഗസ്റ്റിൽ യെസ് ബാങ്കിൽനിന്ന് കിഫ്ബി 250 കോടി രൂപ പിൻവലിച്ചു. 2019 ജൂലായിൽ ടി.എസ്. വിജയനെ തങ്ങളുടെ സ്വതന്ത്ര അംഗമാക്കാൻ കേന്ദ്രത്തോട് കിഫ്ബി എതിർപ്പില്ലാരേഖ (എൻ.ഒ.സി.) ചോദിച്ചിരുന്നു. എന്നാൽ, ഇക്കാര്യം നേരിട്ട് ആവശ്യപ്പെടാൻ അദ്ദേഹത്തോടു നിർദേശിക്കാനാണ് കേന്ദ്രം കിഫ്ബിയോടു പറഞ്ഞത്. 2020 ജൂണിൽ വിജയൻ കിഫ്ബി ബോർഡിൽ ചേർന്നു.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആർ.ഡി.ഐ.) ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ച വിജയൻ രണ്ടുവർഷത്തെ കൂളിങ് ഓഫ് കാലനിബന്ധന പാലിക്കാതെയാണ് യെസ് ബാങ്കിൽ ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിതനായത്. 2018 ഫെബ്രുവരിയിൽ വിരമിച്ച വിജയൻ മൂന്നുമാസത്തിനുശേഷം യെസ് ബാങ്കിൽ ചേർന്നു. ഇതുസംബന്ധിച്ച് 2020 ജൂണിൽ കേന്ദ്രസർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇക്കാര്യം അന്വേഷിക്കാൻ യൂണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലെ ചീഫ് വിജിലൻസ് ഓഫീസർ ആർ. ബാലസുബ്രഹ്മണ്യത്തെ കേന്ദ്രം നിയോഗിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2E6nd1w
via
IFTTT
No comments:
Post a Comment