ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ വിളിപ്പിച്ച് കൈയേറ്റം ചെയ്തതായി പരാതി. മുസ്‌ലിം ലീഗ് ജില്ലാ ഖജാൻജി കല്ലട്ര മാഹിൻ ഹാജിയുടെ മേൽപറമ്പിലെ വീട്ടിൽവെച്ച് ഫാഷൻ ഗോൾഡ് പി.ആർ.ഒ. ടി.കെ.മുസ്തഫ (50)യ്ക്കാണ് മർദനമേറ്റത്. ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂവലറി നിക്ഷേപത്തട്ടിപ്പിനിരയായവരുടെ വിവരം ശേഖരിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം മാഹിൻ ഹാജിയെയാണ് ചുമതലപ്പെടുത്തിയത്. ജീവനക്കാരുടെ വീടുൾപ്പെടെ ഭൂമിയുടെ ആധാരവും കൈമാറണമെന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറാവാത്തതാണ് കൈയേറ്റത്തിന് കാരണമായി പറയുന്നത്. എന്നാൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ജീവനക്കാരെ വിളിച്ച് ചർച്ച നടത്തിയതല്ലാതെ മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാഹിൻ ഹാജി പറഞ്ഞു. രാവിലെ ചർച്ച തുടങ്ങിയതാണ്. ഭക്ഷണം കഴിച്ചിരുന്നില്ല. വൈകുന്നേരം 4.30-ഓടെ ആക്ഷേപം പറഞ്ഞയാളെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞ് വീണതാണ്. ഉടൻ ആശുപത്രിയിലേക്ക് കൂടെയുള്ളവർ കൂട്ടിപ്പോവുകയും ചെയ്തു- അദ്ദേഹം പറഞ്ഞു. കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി: എം.സി.ഖമറുദ്ദീൻ എം.എൽ.എ. ചെയർമാനും ടി.കെ.പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി. ചന്തേര, കാസർകോട് പോലീസ് സ്റ്റേഷനുകളിലായി 42 പരാതികളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് കണ്ണൂർ ബ്രാഞ്ച് എസ്.പി. മൊയ്തീൻകുട്ടി, ഡിവൈ.എസ്.പി. പി.കെ.സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. ഡ്രൈവർക്കും ഒരു സിവിൽ പോലീസ് ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ അന്വേഷണ സംഘത്തിലെ മറ്റ് ചിലർ ക്വാറന്റീനിലാണ്. കേസ് ഡയറി പഠിച്ച ശേഷം അന്വഷണം തുടങ്ങും.
from mathrubhumi.latestnews.rssfeed https://ift.tt/2GXZtxH
via
IFTTT
No comments:
Post a Comment