മൂന്നാർ: ഒരു വലിയ തിരിച്ചറിവിന്റെയും തെറ്റുതിരുത്തലിന്റെ പാതയിലാണ് വട്ടവടയിലെ ബാർബർ ഷോപ്പുകൾ. ഇവിടത്തെ ബാർബർ ഷോപ്പുകളിൽ പണ്ടുമുതലേ പിന്നാക്കസമുദായക്കാരായ ചക്ലിയ സമുദായക്കാരെ കയറ്റിയിരുന്നില്ല. ഇവർ കിലോമീറ്ററുകൾ അപ്പുറമുള്ള മൂന്നാർ ടൗണിലെത്തിയാണ് മുടിവെട്ടിയിരുന്നത്. ഈ അയിത്തത്തിനെതിരേ 'മാതൃഭൂമി' ആദ്യം ശബ്ദമുയർത്തിയതോടെ സംഭവം വിവാദമായി. പഞ്ചായത്ത് ഇടപെട്ട് ജാതിഭ്രഷ്ട് നടപ്പാക്കിയിരുന്ന മൂന്ന് ബാർബർ ഷോപ്പുകൾ പൂട്ടി. ജാതിഭേദമെന്യേ മുടിവെട്ടുന്നതിനായി പുതിയൊരു ബാർബർ ഷോപ്പും പഞ്ചായത്ത് തുറന്നു. വാർത്ത പുറത്തുകൊണ്ടുവന്ന 'മാതൃഭൂമി' ലേഖകനെ ഉദ്ഘാടനച്ചടങ്ങിൽവെച്ച് നാട്ടുകാർ ആദരിക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ അവിടംകൊണ്ടും തീർന്നില്ല. അടച്ചുപൂട്ടിയ ബാർബർ ഷോപ്പുകളുടെ ഉടമകൾക്ക് തിരിച്ചറിവുണ്ടായിരിക്കുകയാണിപ്പോൾ. ജാതിനോക്കാതെ എല്ലാവരുടെയും മുടിവെട്ടാൻ തങ്ങൾ തയ്യാറാണെന്ന് മൂന്നുപേരും ചേർന്ന് പഞ്ചായത്തിനെ അറിയിച്ചു. ഇതിൽ ഒരാളായ കോവിലൂർ സ്വദേശി സദാശിവൻ പഞ്ചായത്ത് സെക്രട്ടറിക്ക് 200 രൂപ മുദ്രപ്പത്രത്തിൽ സമ്മതപത്രവും എഴുതിനൽകി. മൂന്നുപേരും ഇനി ഒറ്റ ബാർബർ ഷോപ്പ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി ഇവരുടെ അപേക്ഷ ചർച്ചചെയ്ത് ലൈസൻസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, സെക്രട്ടറി ആർ. നന്ദകുമാർ എന്നിവർ പറഞ്ഞു. തുല്യനീതിക്കായി താണ്ടിയ ദൂരം ഓഗസ്റ്റ് 29-ന് വട്ടവടയിലെ എഴുന്നൂറിലധികം ചക്ലിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ബാർബർഷോപ്പുകളിൽ പതിറ്റാണ്ടുകളായി മുടിവെട്ടാൻ അനുമതി നിഷേധിക്കുന്ന വാർത്ത 'മാതൃഭൂമി' റിപ്പോർട്ട് ചെയ്യുന്നു. അന്നുതന്നെ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങി. 30-ന് പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, സെക്രട്ടറി ആർ. നന്ദകുമാർ എന്നിവർ പ്രശ്നത്തിൽ ഇടപെടുന്നു. സെപ്റ്റംബർ 8- പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് എം.പി. വട്ടവടയിലെത്തി പ്രശ്നത്തിൽ ഇടപെട്ടു. സെപ്റ്റംബർ 9- ബാർബർ ഷോപ്പുകൾ പഞ്ചായത്ത് പൂട്ടിച്ചു. പഞ്ചായത്തിൽ ബാർബർ ഷോപ്പുകൾ ഇല്ലാതായി. സെപ്റ്റംബർ 10- വട്ടവടകോവിലൂരിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാവർക്കും പ്രവേശനമുള്ള പുതിയ ബാർബർ ഷോപ്പ് തുടങ്ങാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബർ 13- കോവിലൂരിൽ എസ്. രാജേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. Content Highlight: Caste discrimination Vattavada Barber Shop
from mathrubhumi.latestnews.rssfeed https://ift.tt/3kKAMmV
via
IFTTT
No comments:
Post a Comment