കൊല്ലം : നവംബർ 16-ന് തുടങ്ങുന്ന ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഭക്തർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിമാത്രം പ്രവേശനം നൽകാനാണ് ആലോചന. പതിവ് രീതിയിൽനിന്നുമാറി വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തർക്ക് പ്രവേശനം നൽകാനാണ് ആലോചന. 28-ന് ചേരുന്ന ഉന്നതതലയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പും പോലീസും ചേർന്നാണ് നിയന്ത്രണങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങൾക്ക് അന്തിമരൂപം നൽകുന്നത്. ദേവസ്വം ബോർഡ് ശബരിമലയിൽ മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർക്കും താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. താമസസൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളായിട്ടില്ല. സന്നിധാനത്തും പമ്പയിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എ.ഡി.ജി.പി. ഡോ. ഷെയ്ക് ദർവേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി നിയോഗിച്ചിട്ടുള്ളത്. ക്രൈം ബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പോലീസ് േകാ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കും. ഡി.ഐ.ജി.മാരായ പി.പ്രകാശ്, സഞ്ജയ്കുമാർ ഗുരുദിൻ എന്നിവരും ശബരിമലയിലെ നിയന്ത്രണങ്ങളുടെ ചുമതല വഹിക്കും. ഒരുക്കങ്ങൾ തുടങ്ങി ശബരിമലയിൽ ദേവസ്വം ബോർഡ് ചെയ്തുതീർക്കേണ്ട മരാമത്ത് ജോലികൾ ചെയ്തുതുടങ്ങിയിട്ടുണ്ട്. ഭക്തർക്ക് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെപ്പറ്റി ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കും. ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചുതന്നെയാകും തീർഥാടനം. - എൻ.വാസു,ദേവസ്വം ബോർഡ് പ്രസിഡന്റ്.
from mathrubhumi.latestnews.rssfeed https://ift.tt/306xtPo
via
IFTTT
No comments:
Post a Comment