തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശം ഏതാണ്ടുറപ്പായി. അതിനു മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിന് നൽകാനാവുന്ന സീറ്റുകളുടെ എണ്ണത്തിലടക്കം ധാരണയുണ്ടാക്കും. കല്ലുകടിയില്ലാതെ ഈ പ്രശ്നം തീർക്കാനാണ് എൽ.ഡി.എഫും സി.പി.എമ്മും ശ്രമിക്കുന്നത്. കേരള കോൺഗ്രസ് (എം.) യു.ഡി.എഫിലായിരുന്നപ്പോൾ 15 സീറ്റിലാണ് മത്സരിച്ചത്. ഈ സീറ്റ് പരിഗണന എൽ.ഡി.എഫിൽ ലഭിക്കില്ലെന്ന് ജോസ് കെ. മാണിക്കുമറിയാം. നിലവിൽ മൂന്ന് കേരള കോൺഗ്രസുകൾ ഇടതുമുന്നണിയിലുണ്ട്. ഇവർക്കെല്ലാംകൂടി ആറുസീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയത്. ആർ.എസ്.പി.യും എൽ.ജെ.ഡി.യും മുന്നണിവിട്ടതിന്റെ പശ്ചാത്തലത്തിൽ അന്ന് ഇവർക്ക് സീറ്റ് അനുവദിക്കുന്നതിൽ എൽ.ഡി.എഫിന് പ്രയാസമുണ്ടായിരുന്നില്ല. എൽ.ജെ.ഡി. തിരിച്ചെത്തി. ഇതിനുപുറമേയാണ് ജോസ് കെ. മാണി വിഭാഗത്തെയും മുന്നണിയുടെ ഭാഗമാക്കേണ്ടിവരുന്നത്. ഇതിന് എല്ലാ കക്ഷികളും വിട്ടുവീഴ്ചചെയ്യണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. എന്നാൽ, ജോസ് കെ. മാണിയുടെ കാര്യത്തിൽ ഇപ്പോഴും സാമൂഹിക അകലം പാലിച്ചാണ് സി.പി.ഐ.യുടെ നിൽപ്പ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് കേരള കോൺഗ്രസും സി.പി.ഐ.യും നേരിട്ട് ഏറ്റുമുട്ടുന്നത്. ഇവിടെ ജോസ് കെ. മാണി വിഭാഗത്തിലെ ഡോ. എൻ. ജയരാജാണ് എം.എൽ.എ. അതിനാൽ, ഈ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കേണ്ടിവരും. അതിന് ഇതുവരെ മനസ്സുകൊണ്ട് സി.പി.ഐ. സന്നദ്ധമായിട്ടില്ല. എന്നാൽ, മുന്നണിയിലുണ്ടാകുന്ന പൊതുധാരണയനുസരിച്ച് ചിലപ്പോൾ വിട്ടുവീഴ്ചകളുണ്ടായേക്കാമെന്നാണ് സി.പി.ഐ. നൽകുന്ന സൂചന. മധ്യകേരളത്തിൽ കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ എൽ.ഡി.എഫിന് നഷ്ടമുണ്ടാകില്ല. എന്നാൽ, മുന്നണിയിൽ കക്ഷികളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അവർക്ക് ലഭിക്കുന്ന സീറ്റിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ്. അതുകൊണ്ടാണ് നിലവിലെ സീറ്റുകൾ വിട്ടുനൽകാൻ പാർട്ടികൾ വൈമനസ്യം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞതവണ 92 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. സി.പി.ഐ. 27 സീറ്റിലും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുകൂട്ടരും കൂടുതൽ സീറ്റിൽ മത്സരിച്ചിരുന്നു. സി.പി.ഐ.ക്ക് മൂന്നും സി.പി.എമ്മിന് 12-ഉം സീറ്റുകളാണ് അധികം ലഭിച്ചത്. ജോസ് കെ. മാണി വരുമ്പോൾ ഇതിൽ മാറ്റംവരുത്തേണ്ടിവരും. സി.എം.പി. സി.പി.എമ്മിൽ ലയിച്ചതിനാൽ ഇനി അവർക്ക് സീറ്റ് നൽകേണ്ടതില്ല. കേരള കോൺഗ്രസുകൾക്ക് ആകെ 13 സീറ്റിലപ്പുറം നൽകാനാവില്ലെന്നാണ് എൽ.ഡി.എഫ്. പറയുന്നത്. പി.ജെ. ജോസഫ് ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോൾ ആറുസീറ്റിലാണ് മത്സരിച്ചത്. ആ കണക്കിൽ ജോസ് കെ. മാണിക്ക് സീറ്റ് നൽകാമെന്നതാണ് ഇപ്പോഴത്തെ ധാരണ. ജനാധിപത്യ കേരള കോൺഗ്രസിന് നാലുസീറ്റാണ് കഴിഞ്ഞതവണ എൽ.ഡി.എഫ്. നൽകിയത്. ഇതിലൊരു വിഭാഗം ഇപ്പോൾ പി.ജെ. ജോസഫിനൊപ്പമാണ്. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തതയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതുണ്ടാകുന്നതോടെ ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പരസ്യമാക്കി ഇടതുവശത്തേക്കു മാറാനാണു സാധ്യത. അത് പ്രതീക്ഷിച്ചുള്ള രാഷ്ട്രീയതന്ത്രങ്ങളാണ് യു.ഡി.എഫും ഒരുക്കുന്നത്. content highlights:Jose K Mani LDF UDF election
from mathrubhumi.latestnews.rssfeed https://ift.tt/32994ty
via
IFTTT
No comments:
Post a Comment