വാഴൂർ (കോട്ടയം): പാലുവാങ്ങാൻ ഇറങ്ങിയതായിരുന്നു അജേഷും വളർത്തുനായ അപ്പൂസും. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും യജമാനനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തിൽ അപ്പൂസ് മരണത്തിന് കീഴടങ്ങി. ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിനാണ്(32) വളർത്തുനായയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അജേഷ് സമീപത്തെ വീട്ടിലേക്ക് പാൽ വാങ്ങാനായി ഇറങ്ങിയത്. വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിനൊപ്പം ആദ്യമിറങ്ങി. ഇടവഴിയിലൂടെ നടന്നിറങ്ങുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചുവീണു. അജേഷ് ഓടിയെത്തിയപ്പോൾ മുമ്പോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല, മരണത്തിന് കീഴടങ്ങി.ഉടൻതന്നെ അജേഷ് അയൽവാസികളെയും കെ.എസ്.ഇ.ബി. ഓഫീസിലും വിവരമറിയിച്ചു. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പുനർജന്മം നൽകിയ വളർത്തുനായ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന വിഷമത്തിലാണ് അജേഷും കുടുംബവും. കൂട്ടിക്കെട്ടിയ ഭാഗം കാലപ്പഴക്കത്താൽ വേർപെട്ടുപോയതാണ് വൈദ്യുതിക്കമ്പി പൊട്ടിവീഴാൻ കാരണം.
from mathrubhumi.latestnews.rssfeed https://ift.tt/2DKWirX
via
IFTTT
No comments:
Post a Comment