തിരുവനന്തപുരം: ബി.ജെ.പി. ദേശീയഭാരവാഹികളുടെ പട്ടിക പുറത്തുവന്നപ്പോൾ ദീർഘകാലമായി പാർട്ടിയിലുള്ള മുതിർന്ന നേതാക്കൾ പുറത്ത്. കേരളത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടന്ന പുനഃസംഘടനയായിട്ടുപോലും പാർട്ടിയിൽ ദീർഘകാല പ്രവർത്തനപാരമ്പര്യമുള്ള നേതാക്കളാരും ഭാരവാഹികളായില്ല. അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പുമാണ്. ഗ്രൂപ്പെല്ലാം മറന്ന് പാർട്ടി ഒന്നായി സംസ്ഥാന സർക്കാരിനെതിരേ പോരാടുന്നതിനിടെ ദേശീയനേതൃത്വം പുറത്തുവിട്ട ഭാരവാഹികളുടെ പട്ടിക പലർക്കും ഞെട്ടലായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിന് അഞ്ചുഭാരവാഹികളെ നൽകിയപ്പോൾ ബംഗാളിനു കിട്ടി മൂന്നു സ്ഥാനം. കുമ്മനം രാജശേഖരനെ ദേശീയനേതൃത്വത്തിൽ കൊണ്ടുവരുമെന്നു നേരത്തേതന്നെ പ്രചാരണമുണ്ടായിരുന്നു. പി.കെ. കൃഷ്ണദാസ്, ശോഭാസുരേന്ദ്രൻ എന്നിവരായിരുന്നു പരിഗണിക്കപ്പെടുമെന്നു കരുതിയിരുന്ന മറ്റുരണ്ടു നേതാക്കൾ. വൈസ് പ്രസിഡന്റായി എ.പി. അബ്ദുള്ളക്കുട്ടി, വക്താവായി ടോംവടക്കൻ എന്നിവരെ നിയമിച്ചതൊഴിച്ചാൽ കേരളത്തെ തഴഞ്ഞെന്ന പ്രതീതിയാണിപ്പോൾ. ഇവർ രണ്ടുപേരുമാകട്ടെ കോൺഗ്രസ്വിട്ട് ബി.ജെ.പിയിൽ വന്നിട്ട് അധികകാലമായിട്ടുമില്ല. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് പരിഗണന കിട്ടിയതേയില്ലെന്നാണ് മറ്റൊരു പരാതി. കേരളം പിന്നിലായതിൽ ഗ്രൂപ്പുകൾക്കതീതമായി അതൃപ്തിയുണ്ട്. വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു നേതാക്കൾ അനൗദ്യോഗികമായി പറയുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കുകയോ ദേശീയനേതൃത്വത്തിലേക്ക് പരിഗണിക്കുകയോ എന്നത് ആർ.എസ്.എസിന്റെകൂടി ആവശ്യമായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുരേന്ദ്രനൊപ്പം ഉയർന്നുവന്ന പേരുകാരാണ് മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും മുൻ ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രനും. ശോഭയെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയെങ്കിലും അവർ ചുമതലയേറ്റില്ല. ബി.ജെ.പിയുടേയോ പോഷകസംഘടനകളുടേയോ സമരങ്ങളിലൊന്നും പങ്കെടുക്കുന്നുമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2G6ZDT3
via
IFTTT
No comments:
Post a Comment