ന്യൂഡൽഹി: വടികളും ലോഹദണ്ഡുകളും കുന്തങ്ങളും ചൈനീസ് ആയോധനകലകളിൽ ഉപയോഗിക്കുന്ന 'ഗ്വാൻഡോ' എന്നുപേരുള്ള മൂർച്ചയുള്ള ഉപകരണവുമടക്കമുള്ള മാരകായുധങ്ങളുമായാണ് ചൈനീസ് സൈന്യം ആക്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിലെ റിസാങ് ലാ പർവതനിരയിലെ മുഖാപരി പ്രദേശത്ത് നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ തുരത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്നും സൈന്യം ചൊവ്വാഴ്ച അറിയിച്ചു. പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ ഇന്ത്യൻ പോസ്റ്റിനുനേരെ വൈകീട്ട് ആറോടെ 50-60 പേരടങ്ങുന്ന ചൈനീസ് പട്ടാളക്കാർ എത്തിയതോടെയാണ് യഥാർഥ നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ രൂക്ഷമായതെന്നും സൈന്യം അറിയിച്ചു. ഇന്ത്യൻ സൈന്യം പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഗാൽവൻ തടാകത്തിലെ അക്രമത്തിനു സമാനമായ രീതിതന്നെയാണ് ചൈനീസ് പട്ടാളം ഇവിടെയും സ്വീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി. യഥാർഥ നിയന്ത്രണരേഖ പ്രദേശത്തെ സ്ഥിതിഗതികൾ പ്രശ്നരഹിതമായി കാത്തുസൂക്ഷിക്കാനും പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയവും സേനയ്ക്കുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ ആദ്യം വെടിയുതിർത്തതിനാലാണ് ചൈനീസ് സൈന്യത്തിന് വെടിവെക്കേണ്ടിവന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യയുടെ പ്രകോപനം ഇരുരാജ്യത്തിന്റെയും ഉഭയകക്ഷിബന്ധത്തെ ബാധിച്ചതായും ചൈനയുടെ ഒരിഞ്ചുഭൂമിപോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ലിജിയാൻ കൂട്ടിച്ചേർത്തു. പ്രശ്നപരിഹാരത്തിന് ചർച്ചയിൽ ഉറച്ചുനിൽക്കും. ഇന്ത്യ സൈനികരെ അച്ചടക്കം പഠിപ്പിക്കണം. തെറ്റായ വാർത്ത പെരുപ്പിച്ച് പ്രചരിപ്പിക്കുകയാണ് ഇന്ത്യയെന്നും ലിജിയാൻ കുറ്റപ്പെടുത്തി. സൈനികപിന്മാറ്റം മാത്രം പോംവഴി -എസ്. ജയ്ശങ്കർ ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് സൈനികപിന്മാറ്റവും ലഘൂകരണവുമാണ് മുന്നിലുള്ള പ്രായോഗിക സമീപനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. 1993 മുതൽ അതിർത്തിവിഷയങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ഒട്ടേറെ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിർത്തിയിൽ പരിമിതമായ തോതിൽ സൈന്യത്തെ നിലനിർത്താനാണ് ഇരുവിഭാഗവും ശ്രമിച്ചിട്ടുള്ളത്. മേയ് മുതൽ തുടരുന്ന അതിഗുരുതര സ്ഥിതിവിശേഷം പരിഹരിക്കാൻ ഇരുവിഭാഗവും തമ്മിൽ ഉന്നതരാഷ്ട്രീയതലത്തിൽ ആഴമുള്ള ചർച്ചനടത്തണം -മന്ത്രി പറഞ്ഞു. ഡോവലിനെക്കുറിച്ചുള്ള പരാമർശങ്ങൾ തള്ളി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെക്കുറിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ചൈന ഡെയ്ലി, ഗ്ലോബൽ ടൈംസ് തുടങ്ങിയ ചൈനീസ് മാധ്യമങ്ങൾ ഡോവലിനെക്കുറിച്ച് നൽകിയിരിക്കുന്ന അഭിപ്രായങ്ങൾ പൂർണമായും തെറ്റും വസ്തുതാവിരുദ്ധവുമാണെന്നും മന്ത്രാലയം അറിയിച്ചു. Content Highlights:India China Ladakh
from mathrubhumi.latestnews.rssfeed https://ift.tt/33dvQjg
via
IFTTT
No comments:
Post a Comment