ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വ്യോമസേനാബലം കൂട്ടുന്നു; പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെന്ന് സംയുക്ത പ്രസ്താവന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 22, 2020

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വ്യോമസേനാബലം കൂട്ടുന്നു; പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെന്ന് സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി: 2017-ലെ ദോക്‌ലാം സംഘര്‍ഷത്തിനു ശേഷം ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന സൈനികശക്തി പതിന്മടങ്ങ് വര്‍ധിപ്പിച്ചെന്നു റിപ്പോര്‍ട്ട്. വ്യോമ താവളങ്ങളും വ്യോമ പ്രതിരോധ യൂണിറ്റുകളുമടക്കം 13 പുതിയ സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയെന്നാണ് പ്രമുഖ സുരക്ഷ - ഇന്റലിജന്‍സ് കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്‌ഫോര്‍ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു വ്യോമ താവളങ്ങളും അഞ്ച് സ്ഥിരം വ്യോമ പ്രതിരോധ യൂണിറ്റുകളും അഞ്ചു ഹെലി പോര്‍ട്ടുകളുമാണു ചൈന മൂന്നു വര്‍ഷത്തിനിടെ സജ്ജമാക്കിയത്. നാലു ഹെലി പോര്‍ട്ടുകള്‍ മേയില്‍ തുടങ്ങിയ ലഡാക്ക് സംഘര്‍ഷത്തിനിടെയാണ് ഒരുക്കിയതെന്നും സ്ട്രാറ്റ്‌ഫോറിനു വേണ്ടി ബല്‍ജിയം ആസ്ഥാനമായ സുരക്ഷാ വിശകലന വിദഗ്ധനായ സിം ടാക്ക് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

ദോക്‌ലാം സംഘര്‍ഷത്തോടെ ചൈന സൈനികതന്ത്രം പുതുക്കിയെഴുതിയെന്നു സിം ടാക്ക് വിലയിരുത്തുന്നു. മൂന്നു വര്‍ഷത്തിനിടെ വ്യോമ താവളങ്ങളുടെയും വ്യോമ പ്രതിരോധ യൂണിറ്റുകളുടെയും ഹെലി പോര്‍ട്ടുകളുടെയും എണ്ണം ഇരട്ടിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.

നിലവിലുള്ള വ്യോമ താവളങ്ങള്‍ക്കുള്ളില്‍ സജ്ജമാക്കുന്ന വ്യോമ പ്രതിരോധ യൂണിറ്റുകളുടെ ഭാഗമായി പുതിയ റണ്‍വേകളും യുദ്ധവിമാനങ്ങള്‍ ഒളിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളും നിര്‍മിക്കുന്നുണ്ട്. കൂടുതല്‍ യുദ്ധ വിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും എത്തിക്കുന്നു.

ടിബറ്റിലെ മാനസസരോവറിനോടു ചേര്‍ന്ന് ഭൂതല-ആകാശ മിസൈല്‍ കേന്ദ്രം ഒരുക്കുന്നതിനു പുറമേ ദോക്‌ലാം, സിക്കിം സെക്ടറുകളെയും സമാനമായ സുരക്ഷാവലയത്തിലാക്കുന്നു. ടിബറ്റില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ യൂണിറ്റുകളും എത്തിച്ചതിനു പുറമേയാണ് ഇത്. ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ക്കണ്ടാണ് അവരുടെ ഒരുക്കങ്ങളെന്നും സ്ട്രാറ്റ്‌ഫോര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് ഇന്ത്യയും ചൈനയും

അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെന്ന് ഇന്ത്യ ചൈന സംയുക്ത പ്രസ്താവന. അതിര്‍ത്തിയിലേക്കു കൂടുതല്‍ െസെന്യത്തെ അയയ്ക്കില്ലെന്നു പ്രസ്താവനയിലുണ്ട്. കമാന്‍ഡര്‍ തലത്തില്‍ നടന്ന ആറാംവട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പ്രസ്താവന. ഏഴാം ഘട്ട കമാന്‍ഡര്‍തല ചര്‍ച്ച ഉടന്‍ നടത്തും. ആശയവിനിമയം മെച്ചപ്പെടുത്തും, തെറ്റിദ്ധാരണകള്‍ ഒഴിവാക്കും.

പ്രകോപനങ്ങള്‍ പാടില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന സമവായം വീഴ്ച വരാതെ നടപ്പാക്കാനും ധാരണയുണ്ട്. അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും ഇരുപക്ഷവും വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തിയത്.



from mangalam.com https://ift.tt/32TVjzF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages