തിരുവനന്തപുരം: നിനച്ചിരിക്കാതെയുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നണിവ്യത്യാസമില്ലാതെ സംസ്ഥാനത്തെ രാഷ്ട്രീയപ്പാർട്ടികളെ അമ്പരപ്പിച്ചു. തോമസ് ചാണ്ടി അന്തരിച്ചിട്ട് ഒമ്പതുമാസമായി. വിജയൻ പിള്ളയുടെ വിയോഗത്തിന് ആറുമാസവും. സീറ്റ് ഒഴിവുവന്നാൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. കാലാവധി ഒരു വർഷമെങ്കിലും ഉണ്ടെങ്കിലേ തിരഞ്ഞെടുപ്പ് നടത്തേണ്ടതുള്ളൂവെന്നും ജനപ്രാതിനിധ്യ നിയമം 151 (എ) നിഷ്കർഷിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാനസർക്കാരും കോവിഡ് പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന അഭിപ്രായമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന പൊതുധാരണ നിലനിൽക്കെ പ്രഖ്യാപനം വന്നതാണ് രാഷ്ട്രീയപ്പാർട്ടികളെ അമ്പരപ്പിച്ചത്. മാർച്ച് ആദ്യംതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പും. നവംബറിലാണ് ഉപതിരഞ്ഞെടുപ്പെങ്കിൽ നാലഞ്ച് മാസമേ ഒരു എം.എൽ.എ.യ്ക്ക് പ്രവർത്തിക്കാനാകൂ. എൽ.ഡി.എഫ്. ബന്ധുക്കളെ തേടുന്നു ചവറയിൽ എൽ.ഡി.എഫ്. കഴിഞ്ഞതവണ സി.എം.പി.ക്ക് സീറ്റ് നൽകി വിജയൻ പിള്ളയെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു. ഇപ്രാവശ്യം സീറ്റ് സി.പി.എം. ഏറ്റെടുക്കുകയെന്നതാണ് പരിഗണനയിലുള്ള ഒരു നിർദേശം. അല്ലാത്തപക്ഷം വിജയൻ പിള്ളയുടെ കുടുംബാംഗത്തെ കളത്തിലിറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബന്ധുബലവും പാർട്ടി വോട്ടും വിജയത്തിനുള്ള സൂത്രവാക്യമാകുമെന്നാണ് ഇതിനുള്ള പ്രേരണ. കുട്ടനാട് സീറ്റ് എൻ.സി.പി.ക്കാണ് നൽകുകയെന്ന് സി.പി.എം. വ്യക്തമാക്കിയിരുന്നു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് തോമസിനായി പാർട്ടിയിൽ നീക്കമുണ്ട്. സി.പി.എമ്മും ഈ നിർദേശത്തോട് യോജിച്ചിരുന്നു. പാർട്ടിയിൽനിന്ന് സലീം പി. മാത്യുവിന്റെ പേരും ഉയർന്നിരുന്നു. കുട്ടനാട് യു.ഡി.എഫിന് കീറാമുട്ടി ചവറയിൽ യു.ഡി.എഫ്. സീറ്റ് ആർ.എസ്.പി.ക്കു തന്നെയാകാനാണു സാധ്യത. പരമ്പരാഗതമായി ആർ.എസ്.പി. മത്സരിച്ചുവന്ന സീറ്റാണിത്. മുൻ തിരഞ്ഞെടുപ്പുകളിൽ ഷിബു ബേബി ജോണായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി. ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും സ്ഥാനാർഥിയെന്നാണു സൂചന. യു.ഡി.എഫിൽ കേരള കോൺഗ്രസിലെ തർക്കമാണ് കീറാമുട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമായിരുന്നു സ്ഥാനാർഥി. എന്നാൽ, പാർട്ടിയെന്ന നിലയിലാണ് സീറ്റ് ലഭിച്ചതെന്ന് അവകാശപ്പെട്ട് നേരത്തേ ജോസ് കെ. മാണി അവകാശവാദമുന്നയിച്ചിരുന്നു. നിലവിൽ ജോസ് വിഭാഗം മുന്നണിക്കു പുറത്താണ്. ബി.ജെ.പി. പുതുമുഖങ്ങളെ ഇറക്കും ചവറയിൽ ബി.ജെ.പി.യും കുട്ടനാട്ടിൽ ബി.ഡി.ജെ.എസുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. കുട്ടനാട്ടിൽ മത്സരിച്ച സുഭാഷ് വാസു മികച്ച പ്രകടനം നടത്തിയെങ്കിലും അദ്ദേഹം എസ്.എൻ.ഡി.പി. യോഗം നേതൃത്വവുമായി അകൽച്ചയിലാണ്. ഇപ്രാവശ്യം മത്സരിക്കാനുമില്ല. രണ്ടിടത്തുമുള്ള സ്ഥാനാർഥിനിർണയത്തിലേക്ക് ബി.ജെ.പി. കടന്നിട്ടില്ല. രണ്ടിടത്തും പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ആലോചന. Content Highlight: By elections inkerala 2020
from mathrubhumi.latestnews.rssfeed https://ift.tt/2QZRGB6
via
IFTTT
No comments:
Post a Comment