കാസർകോട്: നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് പൂട്ടിപ്പോയ ഫാഷൻ ഗോൾഡ് ജൂവലറി ചരക്കുസേവന നികുതി (ജി.എസ്.ടി.) ഇനത്തിൽ നടത്തിയത് 1,41,85,831 രൂപയുടെ വെട്ടിപ്പ്. ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ്, കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡ് ജൂവലറികളിലായി കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ(എൻഫോഴ്‌സ്‌മെന്റ്) നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് പിടിച്ചത്. 2019 ഏപ്രിലിനും നവംബറിനുമിടയിലായി നടന്ന ക്രമക്കേടുകളിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇത്രയും തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനത്തിനുമുൻപ് നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത സ്വർണവും വെള്ളിയും വില്പന നടത്തിയത് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയത്. നികുതിയും പിഴയും പലിശയും ഉൾപ്പെടെ ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും ന്യൂ ഫാഷൻ ഗോൾഡ് 57,03,087 രൂപയുമാണ് ഒാഗസ്റ്റ് 30-നുള്ളിൽ അടയ്ക്കേണ്ടിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തുക അടയ്ക്കുന്നതിനുള്ള സമയം സെപ്റ്റംബർ വരെ നീട്ടിനൽകി. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതി ബോധിപ്പിക്കാൻ സമയം നൽകിയെങ്കിലും ജൂവലറി മാനേജ്‌മെന്റ് കുറ്റം അംഗീകരിച്ച് അത് അടയ്ക്കാനുള്ള തീയതി നീട്ടി ആവശ്യപ്പെടുകയായിരുന്നു.പിഴ അടച്ചു തീർക്കേണ്ട അവസാന തീയതി കഴിഞ്ഞതിനാൽ നികുതിയുടെ 50 ശതമാനം കൂടി ചേർത്ത് തിരിച്ചടയ്ക്കേണ്ട തുക പുതുക്കിനിശ്ചയിച്ച് നോട്ടീസ് നൽകാനൊരുങ്ങുകയാണ് അധികൃതർ. ഒരു മാസത്തിനുള്ളിൽ അത് അടച്ചില്ലെങ്കിൽ പിഴ നികുതിയുടെ നൂറ്ു ശതമാനമായി ഉയരും. എന്നിട്ടും തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് നീങ്ങും. മഞ്ചേശ്വരം എം.എൽ.എ. എം.സി.ഖമറുദീൻ ചെയർമാനും ടി.കെ.പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായാണ് 2006-ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ജൂവലറി രജിസ്റ്റർ ചെയ്തത്. നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3kmzKNM
via
IFTTT
No comments:
Post a Comment